തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ പ്രചരണത്തിനായി രാജ് ഭവനെ നിരന്തരം ദുരുപയോഗം ചെയ്യുന്ന കേരള ഗവർണറുടെ നിലപാട് അത്യന്തം പ്രതിഷേധാർഹവും രാജ്യത്തിന്റെ ബഹുസ്വരതയോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു. രാജ് ഭവനിൽ ഹെഡ് ഗേവാറിന്റെയും ഗോൾ വാൾക്കറിന്റെയും ആർ എസ് എസ് ഉപയോഗിക്കുന്ന ഭാരത മാതാവിന്റെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുക വഴി കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കൃത്യമായ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് എഐവൈഎഫ് പറഞ്ഞു.
ഭരണ ഘടന വിഭാവന ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങളെ നിരന്തരം കാറ്റിൽ പറത്തിക്കൊണ്ടാണ് ഗവർണർ സംഘ് പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയ പ്രചാരകനായി അധ: പതിക്കുന്നത്. നേരത്തെ കൃഷി വകുപ്പിന്റെ പരിപാടിയിൽ ആർ എസ് എസ് ഭാരതാംബയെ പൂജിക്കണമെന്ന ഗവർണറുടെ നിർദേശത്തിന്നെതിരെ കേരളം ഒന്നടങ്കം പ്രതികരിച്ചിരുന്നുഎന്ന് എഐവൈഎഫ് വ്യക്തമാക്കി.
എന്നാൽ അത്തരം പ്രതിഷേധങ്ങളോടെല്ലാം തീർത്തും നിഷേധാത്മക സമീപനം സ്വീകരിച്ചു കൊണ്ടാണ് ആര്‍.എസ്.എസിന്റെ ചിഹ്നങ്ങളെ രാഷ്ട്രത്തിന്റെ ചിഹ്നങ്ങളാക്കി മാറ്റാനും സംഘ് പരിവാർ നേതാക്കളെ ദേശീയതയുടെ വക്താക്കളാക്കാനുമുള്ള ശ്രമം അദ്ദേഹം നടത്തുന്നത്. ആർഎസ്എസിന്റെ ഏകതാനത സ്വഭാവത്തിലുള്ള രാഷ്ട്രമാക്കി ഇന്ത്യയെ പരിവർത്തിപ്പിക്കാനുള്ള നീക്കങ്ങൾക്ക് കരുത്ത്പകരുന്ന നിലപാടുകൾ തുടർച്ചയായി സ്വീകരിക്കുന്ന കേരള ഗവർണർക്കെതിരെ എഐവൈഎഫ് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.