തിരുവനന്തപുരം: എമ്പുരാൻ സിനിമക്കും അണിയറ പ്രവർത്തകർക്കുമെതിരായ സംഘ് പരിവാർ ഭീഷണിയെ തുടർന്ന് സിനിമ റീ സെൻസർ ചെയ്ത നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് എഐവൈഎഫ്.
സിനിമയുടെ ഉള്ളടക്കത്തെ തിരുത്തിക്കൊണ്ട് സംഘപരിവാർ ലോബികളുടെ അജണ്ടകൾക്ക നുസൃതമായി കലകളെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്നെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരേണ്ടതുണ്ടെന്ന് എഐവൈഎഫ് ആരോപിച്ചു.
എമ്പുരാനിൽ നിന്ന് 17 സീനുകളും ഒരു പ്രധാന കഥാപാത്രത്തിന്റെ പേരും റീ സെൻസറിംഗിലൂടെ എടുത്തുമാറ്റിയിരിക്കുകയാണ്. കഥാപാത്രത്തിന്റെ പേര് തിരുത്തപ്പെടണം എന്ന് സംഘ് പരിവാർ കേന്ദ്രങ്ങൾ അലമുറയിടുന്നത് കാരണം അന്ന് കലാപങ്ങൾക്ക് നേതൃത്വം നൽകിയ ബജരംഗ് ദൾ നേതാവിൻ്റെ പേര് ‘ബാബു ബജ്റംഗി’ എന്നായതുകൊണ്ട് തന്നെയാണ്.ഇപ്രകാരം തങ്ങൾക്കനഭിമതമായതിനെ ഭരണാധികാരത്തിന്റെ സൗകര്യമുപയോഗിച്ച് കൊണ്ട് ഉൻമൂലനം ചെയ്ത് ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ് പരിവാർ ഫാസിസത്തിനെതിരെ ഏപ്രിൽ 1,2 തീയതികളിൽ എഐവൈഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും ആയിരക്കണക്കിന് മതേതര കുടുംബങ്ങൾ പ്രതിഷേധ ജ്വാലയിൽ അണിനിരക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.