തിരുവനന്തപുരം: ഭാരതസംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണമെന്ന ലേബലിൽ രാജ്യത്തിന്റെ ബഹുസ്വരതക്ക് മേൽ സാംസ്‌കാരിക അധിനിവേശം നടത്തുന്ന സംഘപരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുകയാണെന്ന് എഐവൈഎഫ്.
സംസ്ഥാന കൃഷി വകുപ്പ് രാജ് ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന വേണമെന്ന ഗവർണറുടെ തീരുമാനം പ്രബുദ്ധ കേരളത്തിന്റെ മത നിരപേക്ഷ സംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വ അറിയിച്ചു.
ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനായി രാജ്ഭവനെ വേദിയാക്കാൻ ശ്രമിക്കുന്ന ഗവർണർ സംഘ് പരിവാറിന്റെ പ്രീതിക്കുവേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് നിർലജ്ജം പ്രഖ്യാപിക്കുകയാണ്.
ഇന്ത്യയുടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും പൂർണ്ണമായി നിരാകരിച്ച് മതാധിഷ്ഠിത രാഷ്ട്രത്തിനായുള്ള പൊളിച്ചെഴുത്തു നടത്തുന്നതിന്റെ ഭാഗമായി തീവ്ര ഹിന്ദുത്വ വർഗീയതയുടെ ആശയസംഹിത ഉപയോഗിച്ചുള്ള ഗവർണറുടെ അമിതാധികാര പ്രയോഗം കേരളത്തിൽ അനുവദിക്കാൻ കഴിയില്ല.
രാഷ്ട്രീയസ്വാധീനമില്ലാത്തയിടങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നിരന്തരം നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങൾ അവസാനിപ്പിക്കണമെന്നും കേരള ഗവർണർ ഭരണ ഘടനയുടെ അന്ത:സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.