കണ്ണൂർ: ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകൾക്ക് അൽപം വിരാമം നൽകി സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും അഖിലേന്ത്യ മഹിള ഫെഡറേഷൻ സെക്രട്ടറി ആനി രാജയും കണ്ണൂരിൽ. സിപിഐ(എം) പാർട്ടി കോൺഗ്രസിന് എത്തിയതായിരുന്നു ഡി രാജയും ആനി രാജയും. കണ്ണൂരിലെത്തിയതോടെ ഇരിട്ടിയിലുള്ള ആനി രാജയുടെ ജന്മനാട് സന്ദർശിക്കാൻ ഇരുവരും സമയം കണ്ടെത്തുകയായിരുന്നു. ഇവിടംവരെ എത്തിയ സ്ഥിതി അങ്ങോട്ടേക്കൊന്ന് പോയേക്കാം എന്നായി ചിന്ത. ഒപ്പം ഇരു നേതാക്കളേയും നെഞ്ചോട് ചേർത്ത പാർട്ടിപ്രവർത്തകർ കൂടി ആയതോടെ സന്ദർശനം മനോഹരമായി മാറി.
ഇരിട്ടി ആറളത്തുള്ള വട്ടപ്പറമ്പ് വീട്ടിൽ തോമസും മറിയയുമാണ് ആനി രാജയുടെ മാതാപിതാക്കൾ. ആറു സഹോദരങ്ങൾക്ക് ഏക സഹോദരിയായിരുന്നു ആനി. പിതാവ് തോമസ് കരുത്തുറ്റൊരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും. അതുതന്നെയാണ് സ്‌കൂൾ കാലം മുതൽക്കെ സജീവ രാഷ്ട്രിയപ്രവർത്തനത്തിലിറങ്ങാൻ ആനിക്ക് കരുത്തായതും. എഐഎസ്എഫിന്റെ മണ്ഡലം സെക്രട്ടറിയായി തുടങ്ങിയ ആ രാഷ്ട്രീയ ജീവിതത്തിനു ഇന്നും അതേ വീര്യമാണ്.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ വനിതാ മാർച്ചിനിടെയാണ് അന്ന് എഐവൈഎഫിന്റെ ചുമതലക്കാരനായിരുന്ന ഡി രാജയെ ആനി കണ്ടുമുട്ടുന്നത്. ഒരേ ആശയങ്ങൾ, ഒരേ ചിന്താഗതി അങ്ങനെ ഇരുവർക്കിടയിലും സമാനതകളേറെ. ഇതെല്ലാമായിരിക്കാം ഇരുവരെയും ഒരുമിപ്പിച്ചതും. രാജയെ വിവാഹം കഴിക്കണമെന്ന ആവശ്യം ആനി വീട്ടിലവതരിപ്പിച്ചപ്പോൾ വീട്ടുകാർ ഒപ്പം നിന്നു.
ആർഎസ്എസ്- ബിജെപി ഭരണകൂടത്തിനെതിരെ ശക്തമായ ബദൽ രൂപപ്പെടണം: ഡി രാജ https://youngindianews.in/strong-alternative-must-emerge-against-the-rss-bjp-regime-d-raja/
1990 ജനുവരി ഏഴിനു കണ്ണൂരിൽവച്ച് മുതിർന്ന സിപിഐ നേതാക്കളുടെ സാനിധ്യത്തിൽ രാജ ആനിയെ ജീവിതത്തിലേക്ക് ചേർത്തു. ആർഭാടങ്ങളെളെല്ലാം ഒഴിവാക്കി ഒരു വിവാഹം. കല്യാണശേഷം ചെന്നൈയിലേക്കും പിന്നീട് ഡൽഹിയിലേക്കും ഇരുവരും ചേക്കേറി. അന്നും ഇന്നും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിൽ വെള്ളം ചേർക്കാത്ത കറകളഞ്ഞ കമ്മ്യൂണിസ്റ്റുകളായ രാജയുടെയും ആനിയുടെയും ജീവിതം പാർട്ടി പ്രവർത്തകർക്ക് ആവേശമാണ്.