ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽനിന്ന് വൻതോതിൽ പണം കണ്ടെടുത്തു. ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വീട്ടിൽ തീ പിടുത്തം ഉണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
കേന്ദ്ര സർക്കാർ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തിരമായി സുപ്രീം കോടതി കൊളീജിയം വിളിച്ചുചേർത്തു. ജസ്റ്റിസ് ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാൻ കൊളീജിയം തീരുമാനിച്ചു.
തീപിടുത്തമുണ്ടായപ്പോൾ, ജസ്റ്റിസ് യശ്വന്ത് വർമ്മ നാട്ടിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബങ്ങളാണ് പോലീസിനെയും അഗ്നിശമന സേനയെയും വിളിച്ചത്. തീ അണച്ചതിന് ശേഷം നടപടിക്രമങ്ങളുടെ തീപിടുത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുക്കവെയാണ് വീട്ടിലെ ഒരു മുറിക്കുള്ളിൽ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടർന്ന് കണക്കിൽപ്പെടാത്ത പണമാണെന്ന് പരിശോധനയിൽ മനസിലായതോടെ ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം നൽകുകയായിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ ചീഫ് ജസ്റ്റിസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം ഉൾകൊണ്ട ചീഫ് ജസ്റ്റിസ് ഉടൻ തന്നെ കൊളീജിയം യോഗം വിളിച്ച് ചേർത്തു.
ജസ്റ്റിസ് വർമ്മയെ ഉടൻ സ്ഥലം മാറ്റണമെന്ന് കൊളീജിയം ഏകകണ്ഠമായി തീരുമാനിച്ചു. 2021 ഒക്ടോബറിലാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് അദ്ദേഹം ഡൽഹി ഹൈക്കോടതിയിലേക്ക് എത്തിയത്. ജസ്റ്റിസ് യശ്വന്ത് വർമ്മയോട് രാജിവയ്ക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്നും കൊളീജിയത്തിൽ ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.