അഹമ്മദാബാദ്: ആകാശയാത്രയ്ക്കിടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട പ്രമുഖർ നിരവധിയാണ്. കർമ്മ മണ്ഡലത്തിൽ കത്തിജ്വലിച്ചു നിൽക്കുമ്പോൾ വ്യോമ അപകടങ്ങൾ ജീവൻ കവർന്നവരുടെ കൂട്ടത്തിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി. അഹമ്മദാബാദിൽ നിന്ന് ലണ്ടനിൽ ഭാര്യയുടെ അടുക്കലേയ്ക്ക് പോവുകയായിരുന്നു രൂപാണി. അഹമ്മദാബാദിൽ നിന്ന് 232 യാത്രക്കാരുമായി പറന്നുയർന്ന ഉടനെ യാത്രാവിമാനം വിമാനത്താവളത്തിന് സമീപത്തുവെച്ചുതന്നെ തകർന്നു വീഴുകയായിരുന്നു.
ഹോമി ജഹാംഗീർ ഭാഭ
ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹോമി ജെ ഭാഭ സമാനമായ ഒരു എയർഇന്ത്യ വിമാന അപകടത്തിലാണ് കൊല്ലപ്പെട്ടത്.

1966 ജനുവരി 24-ന് എയർ ഇന്ത്യയുടെ ബോയിംഗ് 707 വിമാനം യൂറോപ്പിലെ മോണ്ട് ബ്ലാങ്ക് പർവതനിരകളിൽ തകർന്നുണ്ടായ അപകടത്തിലാണ അദ്ദേഹം മരണപ്പെട്ടത്. ‘കാംചൻജംഗ’ എന്ന് പേരിട്ടിരുന്ന ഈ വിമാനം മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറക്കുകയായിരുന്നു. അപകടത്തിൽ ഹോമി ജെ ഭാഭയ്‌ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 117 പേരും കൊല്ലപ്പെട്ടു.
സൗന്ദര്യ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻമാമ്പഴം തുടങ്ങിയ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി സൗന്ദര്യയെ നഷ്ടപ്പെടുന്നതും ഒരു ആകാശ ദുരന്തത്തിലാണ്.

2004 ഏപ്രിൽ 17-നാണ് സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബെംഗളൂരുവിനടുത്ത് ജക്കൂരിൽ വെച്ച് നടി സഞ്ചരിച്ച അഗ്‌നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ജക്കൂരിലെ കാർഷിക സർവകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളിൽ തകർന്നുവീഴുകയായിരുന്നു.
സഞ്ജയ് ഗാന്ധി
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായിരുന്ന സഞ്ജയ് ഗാന്ധിയും കൊല്ലപ്പെട്ടത് വിമാന അപകടത്തിലായിരുന്നു.

പൈലറ്റ് കൂടിയായിരുന്നു സഞ്ജയ് ഗാന്ധി. 1980 ജൂൺ 23-ന് ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം അദ്ദേഹം പറത്തിയ പിറ്റ്സ് എസ്-2 എ എന്ന ചെറുവിമാനം നിയന്ത്രണം വിട്ട് നിലം പതിക്കുകയായിരുന്നു.
വൈഎസ് രാജശേഖര റെഡ്ഡി
ആകാശ ദുരന്തം ഇന്ത്യയ്ക്ക് നൽകിയ വലിയ നഷ്ടങ്ങളിലൊന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി. 2009 സെപ്റ്റംബർ രണ്ടിന് ബെൽ 430 എന്ന ഹെലികോപ്റ്ററിൽ യാത്ര ചെയ്യുകയായിരുന്നു വൈഎസ്ആർ. നല്ലമല വനമഖേലയിലൂടെ അദ്ദേഹവും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ കടന്നുപോയപ്പൾ എയർട്രാഫിക്ക് കൺട്രോളുകൾക്ക് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

പിന്നീട് നടത്തിയ തിരച്ചിലിൽ തകർന്ന നിലയിൽ കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.ചിറ്റൂരിലെ ഗ്രാമങ്ങളിൽ സന്ദർശനം നടത്താനുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു അപകടം. വൈഎസ്ആർ ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയെത്തുടർന്നാണ് ഹെലികോപ്റ്റർ തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ.
മാധവറാവു സിന്ധ്യ
പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയും വിമാനപകടത്തിലാണ് കൊല്ലപ്പെട്ടത്.

2001 സെപ്റ്റംബർ 30 ന് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോവുന്നതിനിടെ അദ്ദേഹം സഞ്ചരിച്ച സ്വകാര്യവിമാനം തകരുകയായിരുന്നു. വിമാനത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് 7 പേരും കൊല്ലപ്പെട്ടു.
ജിഎംസി. ബാലയോഗി
ലോക്സഭാ സ്പീക്കറായിരുന്ന ജിഎംസി ബാലയോഗി, 2002 മാർച്ച് 3-ന് ആന്ധ്രാപ്രദേശിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെട്ടത്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൈകലൂരിൽ ബെൽ 206 ഹെലികോപ്റ്ററായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അദ്ദേഹത്തിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥൻ ഡി സത്യ രാജു, പൈലറ്റ് ക്യാപ്റ്റൻ ജിവി മേനോൻ എന്നിവർ തൽക്ഷണം മരിച്ചു.
റാണി ചന്ദ്ര
തെന്നിന്ത്യൻ സൂപ്പർ താരം റാണി ചന്ദ്ര കരിയറിൽ കത്തിജ്വലിച്ചു നിൽക്കുമ്പോഴാണ് വിമാനദുരന്തത്തിൽ കൊല്ലപ്പെടുന്നത്. 1976 ഒക്ടോബർ 12 ന് വെറും 27 വയസുള്ളപ്പോഴായിരുന്നു മരണം.

ഇന്ത്യൻ എയർലൈസ് വിമാനത്തിൽ മുംബൈയിൽ നിന്ന് മദ്രാസിലേക്ക് പോകുമ്പോഴായിരുന്നു അപകടം.മുംബൈ സാന്റ ക്രൂസ് വിമാനത്താവളത്തിന് സമീപത്തുവെച്ചുതന്നെ വിമാനത്തിന് തീപിടിക്കുകയും വിമാനം തകർന്നുവീഴുകയുമായിരുന്നു. റാണി ചന്ദ്രയുടെ അമ്മയും സഹോദരിമാരും ദുരന്തത്തിൽ കൊല്ലപ്പെട്ടു. കൂടാതെ റാണിയുടെ പക്കമേളക്കാരും ഡാൻസ് ട്രൂപ്പ് അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ഇവരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ആ ദുരന്തത്തിൽ കൊല്ലപ്പെട്ടു.
ബിപിൻ റാവത്ത്
രാജ്യം മരവിച്ച ആകാശദുരന്തമായിരുന്നു സംയുക്ത സൈനികമേധാവിയായിരുന്ന ബിപിൻ റാവത്തിന്റെത്.

2021 ഡിസംബർ എട്ടിന് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാത്തും ഭാര്യ മധുലികയും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുന്നത്. തമിഴ്‌നാട്ടിലെ കൂനുരിലെ മലനിരകൾക്ക് മുകളിൽവെച്ചാണ് ഹെലികോപ്റ്റർ തകർന്നുവീണത്.
ദോർജി ഖണ്ഡു
അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡുവിന്റെ മരണവും ഹെലികോപ്റ്റർ അപകടത്തെ തുടർന്നായിരുന്നു. 2011 ഏപ്രിൽ 30-ന് തവാംഗിൽ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രയ്ക്കിടെ പവൻ ഹാൻസ് ഹെലികോപ്റ്റർ മോശം കാലാവസ്ഥയിൽപ്പെട്ട് കാണാതാവുകയും പിന്നീട് തകർന്ന നിലയിൽ കണ്ടെത്തുകയുമായിരുന്നു.
ദോർജി ഖണ്ഡു
കോൺഗ്രസ് നേതാവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോർജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവൻ ഹാൻസ് ഹെലികോപ്റ്റർ തവാങ്ങിൽ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി.
അഞ്ചുദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ 2011 മേയ് 4-ന് അരുണാചൽപ്രദേശ് -ഭൂട്ടാൻ അതിർത്തിയിൽ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും മേയ് 5-ന് ഖണ്ഡുവിന്റേത് അടക്കമുള്ള യാത്രികരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. നിലവിലെ അരുണാചൽ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പേമ ഖണ്ഡു മകനാണ്.
തരുണി സച്ച്‌ദേവ്
വെള്ളിനക്ഷത്രമെന്ന അരങ്ങേറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ബാലതാരമായ തരുണി സച്ച്‌ദേവയുടെ ജീവൻ പൊലിഞ്ഞതും ഒരു വിമാനാപകടത്തിലാണ്.

2012ൽ നേപ്പാളിലെ ജോസം വിമാനത്താവളത്തിന് സമീപം അഗ്‌നി എയറിന്റെ ഡോർണിയർ 228 വിമാനം തകർന്നുവീഴുകയായിരുന്നു. താരുണിയുടെ പിറന്നാൾ ദിവസമായിരുന്നു അപകടം. അപകടത്തിൽ അമ്മയും മരിച്ചു.