മുൻ കേരള ഫുട്‌ബോൾ പരിശീലകനും കളിക്കാരനുമായ ടി കെ ചാത്തുണ്ണി(80) അന്തരിച്ചു. ഇന്ന് രാവിലെ 7 45ഓടെ കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ഫുട്‌ബോൾ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യൻ കായികരംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ടി കെ ചാത്തുണ്ണി.
ഐഎം വിജയൻ മുതൽ ബ്രൂണോ കുട്ടീഞ്ഞോ വരെ ചാത്തുണ്ണിയുടെ പരിശീലനക്കളരിയിൽ ഭാഗമായിട്ടുണ്ട്. വാസ്‌കോ ഗോവ, സെക്കന്ദരാബാദ്, ഓർകേ മിൽസ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു ടികെ ചാത്തുണ്ണി.കേരള പൊലീസ് ആദ്യമായി ഫെഡറേഷൻ കപ്പ് നേടിയതും ടി കെ ചാത്തുണ്ണിയുടെ പരിശീലനത്തിന് കീഴിലായിരുന്നു
1979ലാണ് ടി കെ ചാത്തുണ്ണി കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായത്. പിന്നീട് മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്‌സ്, സാൽഗോക്കർ, എഫ്‌സി കൊച്ചിൻ തുടങ്ങി നിരവധി പ്രൊഫഷണൽ ക്ലബ്ബുകൾക്കും പരിശീലനം നൽകി. ഫുട്‌ബോൾ മൈ സോൺ എന്ന പേരിൽ ആത്മകഥയും എഴുതിയിട്ടുണ്ട് ടി കെ ചാത്തുണ്ണി.