ഗാന്ധിനഗര്‍: ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിൽ നരബലി. നാല് വയസുകാരിയെ അയൽവാസി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബക്ഷേത്രത്തിന്റെ പടിയിൽ തളിച്ചു.
ബോഡേലി താലൂക്കിലെ പനേജ് ഗ്രാമത്തിലാണ് സംഭവം. റിഥ തദ്‌വി എന്ന നാല് വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അയൽവാസി ലാലാ തദ്‌വി(42)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 8:30 ഓടെയാണ് ആക്രമണം നടന്നത്. റിഥ ഒന്നര വയസുള്ള അനുജനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മ അടുക്കളയിൽ ജോലികൾ ചെയ്യുകയായിരുന്നു.
ആ സമയത്ത് ഇവരുടെ അയൽവാസിയായ പ്രതി മഴുവുമായെത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോയി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിടിവലി നടക്കുന്നകതിനിടെ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു.സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആയുധധാരിയായ പ്രതിയെ നേരിടാൻ ആരും തയാറായില്ല. തുടർന്ന് ലാൽ കുട്ടിയെ വീടിനകത്തേക്ക് കൊണ്ടുപോവുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
പിന്നീട് കുട്ടിയുടെ രക്തം വീടിനുള്ളിൽ തന്നെയുള്ള ചെറിയ ക്ഷേത്രത്തിന്റെ പടിക്കെട്ടിൽ തളിച്ചു.റിഥയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നരബലി നടന്നതായാണ് പ്രാഥമിക നിഗമനമെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഗൗരവ് അഗർവാൾ പറഞ്ഞു. പ്രതിയുടെ മാനസിക നില തകരാറിലാണെന്ന് പെരുമാറ്റത്തിൽ നിന്നും സംശയമുണ്ട്.
ഇത് പരിശോധിച്ച് വരുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണവും കൊലപാതകത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.