
ടി ടി ജിസ്‌മോൻ
എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി
1977-ലെ ജനതാ പാർട്ടി ഭരണകാലത്ത് മൊറാർജി ദേശായി മന്ത്രിസഭയിലെ വാർത്താവിതരണ പ്രചാരണ മന്ത്രിയായിരുന്ന എൽ.കെ. അദ്വാനി രാജ്യത്തിന്റെ കേന്ദ്ര ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളെല്ലാം സംഘ് പരിവാരത്തിന്റെ ദേശവീക്ഷണത്തിനനുസരിച്ച ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിന്നായി തുറന്ന് കൊടുത്തത് ഓർക്കുന്നുണ്ടാകും.
അക്കാലത്ത് രാമാനന്ദ് സാഗർ സംവിധാനം ചെയ്ത 78 എപിസോഡുള്ള ‘രാമായൺ’ എന്ന സീരിയൽ ദൂരദർശനിലൂടെ വ്യാപകമായി പ്രദർശിപ്പിക്കുകയും സീതയായി വേഷമിട്ട ദീപിക ചിക്‌ലിയയെ യഥാർത്ഥ ജീവിതത്തിൽ ദൈവിക പരിവേഷത്തോടുകൂടി അവതരിപ്പിക്കുകയും ചെയ്ത് വികൃതവും വ്യാജവുമായ ചരിത്രത്തെ ശിരസ്സാവഹിക്കുന്ന തലമുറകളെ ഉല്പാദിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു അവർ.
1991-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി. ജെ. പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിൽനിന്നത് ഈ ‘സീതാദേവി’യായിരുന്നല്ലോ!
അത്തരത്തിൽ അന്നും ഇന്നും ഒരു ഭാഗത്ത് വിദ്യാഭ്യാസ വാർത്താവിനിമയ സംവിധാനങ്ങളെല്ലാം ഗീബൽസിയൻ ശൈലിയിൽ തങ്ങളുടെ ഫാസിസ്റ്റ് പ്രചാരണത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നവർ തങ്ങൾക്കനുകൂലമല്ലാത്ത ചരിത്ര സത്യങ്ങളെ പൊതുമനസ്സിന്റെ ഓർമയിൽ നിന്ന് തമസ്കരിക്കാനുള്ള ഗൂഡ നീക്കങ്ങളും നടത്തുന്നു.
പാലക്കാട് നഗര സഭയുടെ ഭിന്ന ശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാറുടെ പേര് നൽകാനുള്ള ശ്രമത്തിലൂടെ
ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയുടെ നയങ്ങളും നിലപാടുകളും നിയന്ത്രിക്കുന്ന അധികാര സ്രോതസ്സായി നിലകൊള്ളുകയെന്ന ആർ എസ് എസ് ഒളിയജണ്ട തന്നെയാണ് പുറത്തു വരുന്നത്.
എന്നാൽ 1930-40 കാലഘട്ടത്തിൽ ഇന്ത്യയിൽ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭം അലയടിച്ചപ്പോൾ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുക്കരുതെന്നും സാമ്രാജ്യത്വ ഭരണകൂടത്തോട് അനുരഞ്ജനപ്പെട്ടു പ്രവർത്തിക്കണമെന്നുമാഹ്വാനം ചെയ്ത ബി എസ് മൂഞ്ചെയുടെ ശിഷ്യൻ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്ഥാപിച്ചാണ് നിലവിൽ പൊതു സമൂഹത്തിൽ നിന്നുമുയരുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് സംഘ് പരിവാർ കേന്ദ്രങ്ങൾ.
1930ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ഹെഡ്ഗേവാറിന്റെ പങ്കാളിത്തമുണ്ടായിരുന്നുവെന്നും ബ്രിട്ടീഷ് സർക്കാരിന്നെതിരായ നിയമ ലംഘന സമരത്തെ തുടർന്ന് അദ്ദേഹം ജയിൽ വാസം അനുഭവിച്ചിരുന്നതായും ചൂണ്ടിക്കാട്ടിയാണ് സർ സംഘ് ചാലകിന്റെ ദേശ സ്നേഹത്തെ സംബന്ധിച്ച് അനുയായികൾ വാചാലരാകുന്നത്.
2022 ഏപ്രിൽ 2 ലെ ‘കേസരി’ വാരിക പറയുന്നത് കേൾക്കാം.
“സംഘ സ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു .
1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു. എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്‌ക്ക് തുടക്കമിട്ടു . കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്”
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ദുർബലമാക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്ന ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര കാലയളവിൽ നിശ്ചിത കാലം ജയിൽവാസം അനുഭവിച്ചിരുന്നു എന്നത് സത്യം തന്നെയാണ്.
എന്നാൽ 1921 ആഗസ്റ്റ് 19 മുതൽ 1922 ജൂലായ് 12 വരെ അദ്ദേഹം ജയിലിൽ അടക്കപ്പെട്ടപ്പോൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
കോൺഗ്രസിലായിരിക്കുമ്പോൾ തന്നെ മുസ്ലീങ്ങളെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമാക്കിക്കൊണ്ടുള്ള ഗാന്ധിജിയുടെ ആഹ്വാനം ഹെഡ്‌ഗേവാർ പല തവണ ചോദ്യം ചെയ്തിരുന്നു എന്ന് കാണാൻ കഴിയും. ഒടുവിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതിന് ശേഷം ആർ എസ് എസ് രൂപീകരിക്കുകയും 1930 ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ സംഘടന എന്ന നിലയിൽ ആർ.എസ്.എസ്സിനെ നേരിട്ട് പങ്കെടുപ്പിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് സമരത്തിൽ വ്യക്തി പരമായി പങ്കെടുക്കുക വഴി ജയിലിൽ ഹിന്ദുത്വ അജണ്ടക്ക് പിന്തുണ നൽകാൻ സാധ്യതയുള്ളവരുമായുള്ള സമ്പർക്കം ലക്ഷ്യം വെക്കുകയുമായിരുന്നു ഹെഡ് ഗേവാർ.
ബംഗാളി ഹിന്ദു ദേശീയവാദികളുടെ പരിശ്രമത്താൽ രൂപീകൃതമായ ‘അനുശീലൻ സമിതി’യിൽ ഹെഡ്ഗേവാറെ പരിശീലിപ്പിച്ച ഡോക്ടർ മൂഞ്ചെ ഈ രഹസ്യ സംഘടനയിൽ അംഗമായിരിക്കെ ഹെഡ്‌ഗേവാറിന് ‘കൊക്കയിൻ’ (Coccaine) എന്ന പേരും മുൻപ് നൽകിയിരുന്നു.
ഫാസിസ്റ്റ് സംഘടന രീതിയുടെ കൗശലത്തിന്റെ ബാല പാഠം ഇവിടെ നിന്ന് അഭ്യസിച്ച ഹെഡ്‌ഗേവാർ സിദ്ധാന്തത്തിന്റെ പ്രയോഗവത് കരണം ജയിൽ ജീവിതത്തിൽ വെച്ച് കൃത്യമായിത്തന്നെ നടപ്പാക്കുകയായിരുന്നു.സ്വാതന്ത്ര്യ സമര കാലയളവിൽ അദ്ദേഹം അണികൾക്ക് നൽകിയ ഉപദേശം മേൽ വാദ ഗതിയെ അരക്കിട്ടുറപ്പിക്കുന്നുമുണ്ട്.
“നൈമിഷികമായ ആവേശങ്ങളുടേയും പെട്ടെന്നുണ്ടാകുന്ന വികാരങ്ങളുടേയും പൊട്ടിത്തെറികളുടേയും പരിപാടികളിൽ നിന്നും സംഘം അകന്നുനിൽക്കേണ്ടതുണ്ട്. അത്തരം പരിപാടികളുമായുള്ള സഹകരണം സംഘത്തിന്റെ അടിസ്ഥാനത്തെ തന്നെ നശിപ്പിക്കാൻ മാത്രമേ ഉതകൂ’’.
മൂഞ്ചെയുടെ ഒരു പരാമർശം കൂടി കേൾക്കുമ്പോഴാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ അധികാരാരോഹണത്തിനുള്ള പഴുതുകൾ കണ്ടെത്തുന്നതിൽ വംശീയാധിപത്യമോഹങ്ങൾ മുഖ മുദ്രയാക്കിയ ഫാസിസം നടത്തിയ അപകടകരമായ നീക്കങ്ങളുടെ തീവ്രത വെളിപ്പെടുകയുള്ളൂ.
”ബലില്ല സ്ഥാപനവും, ഈ സംഘടന ഒന്നടങ്കം തന്നെയും എന്നെ വല്ലാതെ ആകർഷിച്ചിരിക്കുന്നു. ഈ ആശയങ്ങളെല്ലാം ഇറ്റലിയുടെ സൈനിക പുനരുദ്ധാരണത്തിനുവേണ്ടി മുസ്സോളിനിയാൽ ആവിഷ്‌ക്കരിക്കപ്പെട്ടതാണ്. ഇറ്റലിക്കാർ ഇൻഡ്യക്കാരെപ്പോലെ സ്‌നേഹം പ്രകടിപ്പിക്കുന്നവരും സമാധാനകാംക്ഷികളുമാണ്. അവർ രണധീരൻമാരോ യുദ്ധോത്സുകമായ സംസ്‌കാരത്തിൽ തൽപരരോ അല്ല.
എന്നാൽ മുസ്സോളിനി രാജ്യത്തിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കി. ബലില്ല പോലുള്ള സംഘടനകൾക്ക് രൂപം നൽകി. സൈനിക നടപടികളിലൂടെയല്ലാതെ ഇറ്റലിക്ക് ഒരു നല്ല ഭാവി സാധ്യമല്ല. ഫാസിസം തീർച്ചയായും ജനങ്ങൾക്കിടയിലെ ഐക്യം പുറത്തുകൊണ്ടുവരുന്നു.
ഇന്ത്യക്ക്, വിശിഷ്യാ ഹിന്ദു ഇന്ത്യക്ക്, ഹിന്ദുക്കളുടെ സൈനിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഇത്തരം ചില സ്ഥാപനങ്ങൾ അത്യാവശ്യമാണ്. അങ്ങനെ വന്നാൽ സൈനിക പരിശീലനം നേടിയവരും, നേടാത്തവരും എന്ന വിവേചനം ഹിന്ദുക്കൾക്കിടയിൽ നിന്നും മാഞ്ഞുപോകും. ഡോ. ഹെഡ്ഗേവാറിന് കീഴിൽ രൂപീകരിച്ച നമ്മുടെ സംഘടനായ ആർ. എസ് എസ് സ്വതന്ത്രമായി വിഭാവനം ചെയ്യപ്പെട്ടതാണെങ്കിലും ഇതേ തരത്തിലുള്ളതാണ്.
ആർ. എസ്. എസിന്റെ മഹാരാഷ്ട്രയിലും, പുറത്തുമുള്ള വളർച്ചക്കുവേണ്ടി ഞാനെന്റെ ശിഷ്ടജീവിതം ചെലവഴിക്കും.”
(Marzia Casolari, Hindutva’s foreign tie-up in the 1930s: Archival evidence, Economic & Political Weekly, January 22, 2000, Page 220)
ഭരണ സംവിധാനത്തിനകത്ത് നുഴഞ്ഞുകയറുകയും സമസ്ത രാഷ്ട്രീയപ്രവർത്തനങ്ങളെയും ഹിന്ദുവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യം തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സത്തയെ കളങ്കപ്പെടുത്തിയ വ്യക്തിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിലൂടെ ആർ എസ് എസ് നടത്തുന്നത്. ഹിന്ദുക്കൾ ഒരു രാഷ്ട്രമാണെന്നും അതങ്ങനെ തന്നെ തുടരുന്നുവെന്നുമുള്ള വിഷലിപ്തമായ പ്രചാരണത്തിന്റെ വക്താക്കൾ തങ്ങളുടെ വികല കാഴ്ചപ്പാടുകളുടെയും അധ്യാപനങ്ങ ളുടെയും അടിസ്ഥാനത്തിൽ കേരളത്തിൽ പ്രത്യയശാസ്ത്രപരമായ അടിത്തറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് മതേതര സമൂഹം ജാഗ്രതയോടെ കാണണം.
മതാടിസ്ഥാനത്തിലുള്ള ദേശരാഷ്ട്ര രൂപീകരണമെന്ന പ്രഖ്യാപിത അജണ്ട ഉത്തരേന്ത്യൻ മാതൃകയിൽ നമ്മുടെ സംസ്ഥാനത്തും നടപ്പിൽ വരുത്താനുള്ള നീക്കത്തെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കുക തന്നെ വേണം.