തെഹ്റാൻ: ഇറാൻ – ഇസ്രയേൽ സംഘർഷത്തെ തുടർന്ന് തെഹ്റാനിൽ നിന്ന് എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. തെഹ്‌റാനിലുള്ള ഇന്ത്യൻ എംബസിയുമായി ഇതുവരെ ബന്ധപ്പെടാത്ത എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ തന്നെ ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.
പൗരന്മാർ നിലവിലുള്ള സ്ഥലവും കോൺടാക്റ്റ് നമ്പറുകളും നൽകുകയും വേണം. ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും ജാഗ്രത പാലിക്കണമെന്ന് എംബസി നിർദേശിച്ചു. തെഹ്‌റാനിൽ നിന്ന് പുറത്തേക്ക് പോകാൻ കഴിയുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും പിഐഒകളും നഗരത്തിന് പുറത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറാണമെന്നും ഇന്ത്യൻ എംബസി ട്വിറ്ററിൽ അറിയിച്ചു.
ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അവരെ രാജ്യത്തിനുള്ളിൽ തന്നെ മാറ്റിപ്പാർപ്പിക്കുകയാണെന്ന് സർക്കാർ തിങ്കളാഴ്ച അറിയിച്ചു. ഇറാനിൽ ഏകദേശം 10,000 ഇന്ത്യക്കാരുണ്ട്. അതിൽ 6,000 പേർ വിദ്യാർഥികളാണ്. തെഹ്‌റാനിൽ നിന്ന് ഏകദേശം 600 ഇന്ത്യൻ വിദ്യാർഥികളെ ഖോമിലേക്ക് മാറ്റി. ഉർമിയയിൽ നിന്നുള്ള 110 വിദ്യാർഥികളും തിങ്കളാഴ്ച വൈകുന്നേരം അർമേനിയൻ അതിർത്തിയിലെത്തി. ചൊവ്വാഴ്ച അവരെ വ്യോമമാർഗം പ്രദേശത്ത് നിന്നും ഒഴിപ്പിക്കുമെന്നാണ് വിവരം.