തെഹ്റാൻ: ഇസ്രയേൽ ആക്രമണം കടുത്തതോടെ ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ആക്രമണം തുടരുന്നത്.
ബുധനാഴ്ച പുലർച്ചെ ഇറാൻ തലസ്ഥാനത്ത് ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. തെഹ്റാൻ നിവാസികളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയ ട്രംപ് ഇറാനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീവ്രമായ ആക്രമണം നടന്നത്.
എന്നാൽ അടിയറവ് പറയില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇറാനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. അമേരിക്കൻ പ്രസിഡന്റിന്റെ കീഴടങ്ങൽ ഭീഷണികൾക്ക് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പും നൽകി. ‘യുദ്ധം ആരംഭിക്കുന്നു’ എന്നാണ് തന്റെ സോഷ്യൽ മാഡിയ അക്കൗണ്ടിൽ ഖമനേയി കുറിച്ചിരിക്കുന്നത്.