എം ആർ
ഒരു വ്യാജ ആണവ ഭീഷണിയുടെ പേരിൽ മറ്റൊരു രാജ്യത്തേക്ക് അധിനിവേശം നടത്തിയിരിക്കുകയാണ് ഇസ്രായേൽ. ഒന്നിനും ഒരു തെളിവുകളും ഇല്ലെങ്കിലും ലോകത്ത് മറ്റൊരു രാജ്യത്തിനും ലഭിക്കാത്ത പരിരക്ഷകളാണ് ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാശ്ചാത്യലോകത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദമെങ്കിലും പിന്നിൽ സാമ്രാജ്യത്വ ശക്തികളുടെ അധീശത്വ മോഹങ്ങളാണ്.

ജൂൺ 13നാണ് പ്രകോപനങ്ങൾ ഒന്നുമില്ലാതെ ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തുന്നത്. ഇറാനിലെ നതാൻസിലുള്ള ആണവകേന്ദ്രവും ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന സൈനിക നടപടിയിൽ ആക്രമിക്കപ്പെട്ടു. പറഞ്ഞ കാരണം ‘മുൻകരുതൽ’. എന്തിനോടുള്ള മുൻകരുതൽ എന്നതാണ് ചോദ്യം. ഇസ്രായേലി നേതാക്കളും പാശ്ചാത്യ രാജ്യങ്ങളും പറയുന്നത് അനുസരിച്ച്, ഇറാൻ അവരുടെ ആണവശക്തി വർധിപ്പിക്കുകയാണ്.

ഒൻപത് ആണവബോംബുകളെങ്കിലും ഉടനടി നിർമിക്കാൻ ഇറാന് സാധിക്കുന്ന തരത്തിലാണ് കാര്യങ്ങളെന്നാണ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. എന്നാൽ അതുസംബന്ധിച്ച് ഒരുതെളിവുകളും നൽകാൻ അവർക്ക് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. അമേരിക്കൻ ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി തുളസി ഗബ്ബാർഡ് ഇക്കഴിഞ്ഞ മാർച്ചിൽ കോൺഗ്രസിനെ അറിയിച്ചത്, ഇറാൻ ആണവബോംബ് നിർമിക്കുന്നതായി യാതൊരു തെളിവും ശേഖരിക്കാൻ ആയിട്ടില്ല എന്നാണ്. അവിടെത്തന്നെ പൊളിയുന്നുണ്ട് നെതന്യാഹുവിന്റെ വാദങ്ങൾ.

അടുത്തിടെ അന്താരാഷ്ട്ര ആണവോർജ ഏജൻസി പുറത്തുവിട്ട 22 പേജുള്ള റിപ്പോർട്ടിലും ഒരിടത്തുപോലും ഇറാൻ ആണവായുധം നിർമിക്കുന്നു എന്ന വാദമില്ല. അതായത്, വ്യാജമായി നിർമ്മിച്ചെടുത്ത ഒരു ഭീഷണിയുടെ പേരിലാണ് ഇസ്രായേൽ ഇറാനിലെ ആണവകേന്ദ്രങ്ങൾ ഉൾപ്പെടെ ആക്രമിച്ചത്.

പല ദശാബ്ദങ്ങളായി, ഇറാന്റെ ആണവപരീക്ഷണങ്ങളെ തകർക്കാനുള്ള നീക്കങ്ങൾ ഇസ്രയേലും അമേരിയേയും നടത്തുന്നുണ്ട്. 2006ൽ ‘ഒളിമ്പിക് ഗെയിംസ്’ കോഡ് നെയിമിൽ അറിയപ്പെട്ട സൈബർ ആക്രമണം ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയിരുന്നു. അന്നത് പുറംലോകം അറിഞ്ഞതോടെയാണ് നീക്കം ഉപേക്ഷിച്ചത്. എന്നിട്ടും പലതരത്തിലുള്ള ഗൂഢതന്ത്രങ്ങൾ അമേരിക്കയും ഇസ്രയേലും തുടർന്നിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഇറാൻ അവരുടെ ആണവപരീക്ഷണങ്ങളുമായി മുന്നോട്ടുപോയത്.

ഇറാന്റെ ബലമായിരുന്ന ലബനാനിലെ ഹിസ്ബുള്ള, ഗസ്സയിലെ ഹമാസ്, യെമനിലെ ഹൂത്തികൾ എന്നീ സായുധ സംഘങ്ങളെല്ലാം ശക്തി ചോർന്ന അവസ്ഥയിലാണ്. ഇറാന് തുണയായിരുന്ന സിറിയയിലെ ബഷർ അൽ അസദ് ഭരണകൂടവും താഴെവീണു. കൂടാതെ മതമൗലികവാദ ഭരണകൂടത്തിനെതിരെ രാജ്യത്തിനകത്തും എതിർപ്പുകൾ പുകയുന്നുണ്ട്. അങ്ങനെ, മേഖലയിൽ താരതമ്യേന ദുർബലമായ അവസ്ഥയിലാണ് ഇറാൻ. ഈ അവസരം മുതലെടുത്താണ് ഒരു അധിനിവേശ ആക്രമണത്തിലൂടെ അവരുടെ ആണവപരീക്ഷണങ്ങളെ ഇല്ലാതാക്കി, ഇറാനെ മുട്ടുകുത്തിക്കാനുള്ള നീക്കം ഇസ്രായേൽ നടത്തുന്നത്.

ഇസ്രായേലിന്റെ ആണവകേന്ദ്ര ആക്രമണം
ജൂൺ 13 ലെ ആക്രമണം നടന്ന ഒരു കേന്ദ്രം ഇറാനിലെ നതാൻസ് മേഖലയിലെ സമ്പുഷ്ട യുറേനിയം നിർമ്മാണ നിലയമാണ്. ഈ ആക്രമണത്തോടെ ആണവ നിലയത്തിലെ ഭൂമിക്ക് മുകളിലുള്ള സംവിധാനങ്ങൾക്കുള്ളിൽ ആന്തരിക റേഡിയേഷൻ ഉണ്ടായതായാണ് അന്തരാഷ്ട്ര ആണവോർജ ഏജൻസി പറയുന്നത്. പുറത്തേക്ക് റേഡിയേഷൻ ഉണ്ടായിട്ടില്ലെങ്കിൽ പോലും അതുതന്നെ ഹ്രസ്വകാല- ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഉതകുന്നവയാണ്.

ഒരു രാജ്യത്തെ ആണവസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി, അവിടെയൊരു ആണവയുദ്ധം നടത്തുന്നതിന് സമാനമാണ് ഇസ്രായേലിന്റെ നിലവിലെ ആക്രമണം. ഒരു ആണവ നിലയത്തിന് നേരെ നടക്കുന്ന ആക്രമണത്തിലൂടെ ഉണ്ടാകുന്ന റേഡിയേഷൻ എക്‌സ്‌പോഷർ, റേഡിയോ ആക്ടീവ് മലിനീകരണം എന്നിവ മനുഷ്യന്റെ ആരോഗ്യത്തിലും പരിസ്ഥിതിയിലും ഹ്രസ്വകാല, ദീർഘകാല പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതാണ്. തലമുറകളെ വേട്ടയാടുന്നതാണ് ഈ വികിരണങ്ങൾ. അതെല്ലാം ലോകത്തിനറിയാം എന്നിരിക്കെയാണ് ഒരു ജനതയ്ക്ക് മേൽ ആണവപ്രയോഗത്തിന് സമാനമായ ആക്രമണം സർവ്വസ്വതന്ത്ര്യത്തോടെ ഇസ്രായേൽ നടത്തുന്നത്.

ഇറാന്റെ കയ്യിൽ ആണവായുധം വന്നാൽ മേഖലയ്ക്ക് തന്നെ ആപത്ത് എന്നാണല്ലോ പൊതുവെയുള്ള നറേറ്റിവ്. ആണവായുധങ്ങൾ തടയാനുള്ള Non-Proliferation of Nuclear Weapons ട്രീറ്റിക്ക് എതിരാണെന്നും വാദിക്കപ്പെടുന്നു. അപ്പോൾ ഇസ്രായേലിന്റെ കാര്യമോ? The Center for Arms Control and Non-Proliferation ന്റെ റിപ്പോർട്ട് പ്രകാരം, ഇസ്രായേലിന്റെ പക്കൽ 90 പ്ലൂട്ടോണിയം ആണവ വാർ ഹെഡുകളുണ്ട്,. 100 മുതൽ 200 വരെ ആണവായുധം നിർമിക്കാനുള്ള പ്ലൂട്ടോണിയവും ഇസ്രായേൽ വികസിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ പക്കൽ ആണവായുധമുണ്ടെന്ന കാര്യം അവർ ഇതുവരെ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പോലും അതൊരു പരസ്യമായ രഹസ്യമാണ്. 1968ലെ Nuclear Non-Proliferation Treaty -യിലും ഇസ്രായേൽ ഒപ്പിട്ടില്ല. എന്നാൽ ആണവായുധ മേഖലയിലെ ഇസ്രായേലിന്റെ അതാര്യത ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. പശ്ചിമേഷ്യൻ മേഖലയെ ആണവായുധ മുക്തമാക്കുക എന്നതിന് ഇസ്രായേലൊരു പ്രതിബന്ധമാണെന്നും Center for Arms Control and Non-Proliferation ന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ശരിക്കും സയണിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യവും മറ്റുപലതുമാണ്.

മേഖലയിലെ ഇസ്രായേലിന്റെ ഭീഷണിയായ പ്രധാന ശക്തിയാണ് ഇറാൻ. അവരെ എങ്ങനെയും തകർത്ത്, അവിടെയൊരു ഭരണമാറ്റം കൊണ്ടുവരിക എന്നതാണ് ഇസ്രയേലും അതുവഴി അമേരിക്കയും ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായുള്ള നെതന്യാഹുവിന്റെ പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ അതിനുള്ള ശ്രമങ്ങളും കണ്ടെത്താനാകും. ജൂൺ 13ലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ശ്രമിച്ചത് ഇറാനി ഭരണകൂടത്തിനെതിരെ ജനങ്ങളെ തിരിച്ചുവിടാനായിരുന്നു. അതുവഴി അവരെ പുറത്താക്കുകയും കളിപ്പാവ സർക്കാരിനെ പ്രതിഷ്ടിക്കാമെന്നും അവർ കണക്കുകൂട്ടുന്നുണ്ട്. എന്നാൽ മാത്രമേ പശ്ചിമേഷ്യൻ മേഖലയിലെ മേധാവിത്വം ഇസ്രയേലിനും അമേരിക്കയ്ക്കും ഉറപ്പിക്കാനും സാധിക്കൂവെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

സമീപകാല ചരിത്രം പരിശോധിച്ചാൽ, തങ്ങൾക്കിഷ്ടമില്ലാത്ത രാജ്യങ്ങളിലേക്ക് അധിനിവേശം നടത്താൻ പാശ്ചാത്യ ശക്തികൾ ഉപയോഗിച്ചുപോന്ന തന്ത്രമാണ്, ഇത്തരം ആഖ്യാനങ്ങൾ. 2003ലെ ഇറാക്ക് അധിനിവേശത്തിന് അമേരിക്ക പറഞ്ഞ കാരണം, അവിടെ ‘Weapons of mass destruction’ ഉണ്ടെന്നായിരുന്നു. ആ വാദങ്ങൾക്കെല്ലാം പിന്നീട് എന്ത് സംഭവിച്ചു എന്നത് ലോകം കണ്ടതാണ്. അതിന്റെ തുടർച്ചയാണ് ഇറാനിലും സംഭവിക്കുന്നത്. ശരിക്കും സാമ്രാജ്യത്വ ശക്തികളുടെ അധീശത്വ മോഹങ്ങൾക്ക് ഇരയാകുകയാണ് ഇറാൻ.