ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. സാധാരണക്കാരുടെ സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ടവർ സംയമനം പാലിക്കണമെന്നും സംഘർഷം പ്രശ്‌നങ്ങൾ പരിഹരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നങ്ങളിൽ ചർച്ച നടത്തണമെന്നും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും കേന്ദ്രസര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പതിനൊന്ന് മാസത്തിലേറെയായി ഗാസയിലേക്കും ഒരാഴ്ചയിലേറെയായി ലബനനിലേയ്ക്കും ഇസ്രയേൽ തുടരുന്ന മനുഷ്യക്കുരുതിയ്ക്ക് തിരിച്ചടിയായാണ് ഇറാൻ ചൊവ്വ രാത്രിയോടെ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. ടെൽ അവീവിലേക്കും ജറുസലേമിലേക്കുമായിരുന്നു മിസൈൽവർഷം.
ഗാസയിലേക്കും ലബനനിലേക്കും നടത്തിയ ആക്രമണത്തിനും ഹമാസ് മേധാവി ഇസ്മയിൽ ഹനിയേയുടെയും ഹിസ്‌ബുള്ള തലവൻ ഹസൻ നസറള്ളയുടെയും വധത്തിനുമുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തോട് ഇസ്രയേൽ സൈനികമായി പ്രതികരിച്ചാൽ അതിശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതിനിടെ, ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ആക്രമണത്തെ അപലപിച്ച നെതന്യാഹു ഇറാന്‍ ‘വലിയ തെറ്റ്’ ചെയ്തുവെന്ന് കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ച് ഇറാന്‍ ഭരിക്കുന്നവര്‍ക്ക് ഒരു ധാരണയുമില്ലെന്നും ശത്രുക്കളെ ഇസ്രയേല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ധാരണയുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു തെറ്റിന് ഇറാന്‍ തുനിയില്ലായിരുന്നുവെന്നും അദ്ദേഹം രാഷ്ട്രീയസുരക്ഷാകാര്യ യോഗത്തിന് മുന്നോടിയായി പറഞ്ഞു.