തെക്കൻ ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മാരകമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഹിസ്ബുല്ലയുടെ ടോപ് കമാൻഡർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രധാനമായും ഹിസ്ബുല്ലയുടെ തലവനായ സയ്യിദ് ഹസൻ നസ്റല്ലയെ കൊലപ്പെടുത്തുകയായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. വ്യോമാക്രമണം നടത്തിയ സമയത്ത് നസ്റല്ല ഹിസ്ബുല്ലയുടെ ആസ്ഥാനത്ത് ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടുമെന്നാണ് കരുതുന്നത്. അതേസമയം കുറഞ്ഞത് ആറ് റെസിഡൻഷ്യൽ ടവറുകളെങ്കിലും ആക്രമണത്തിൽ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമയം ഏഴ് മണിയോടെ ആദ്യത്തെ വലിയ ആക്രമണം നടന്നു. ഏകദേശം ഏഴ് മണിക്കൂറോളം ആക്രമണം നീളുകയും നിരവധിയിടങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റിൻ്റെ കമാൻഡർ മുഹമ്മദ് അലി ഇസ്മയിലിനെയും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി ഹുസൈൻ അഹമ്മദ് ഇസ്മായിലിനെയും തെക്കൻ ലെബനനിൽ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സാധാരണക്കാരായ ജനങ്ങൾ തിങ്ങിപാർക്കുന്ന ഇടമാണ് ദഹിയെ. സ്കൂളുകളും ആശുപത്രികളും പ്രദേശത്തുണ്ട്. ബങ്കർ തകർക്കുന്ന ഈ ബോംബുകളാണ് ഇവിടെ ഉപയോഗിച്ചത്. ദഹിയയിലെ ആക്രമണങ്ങൾക്ക് ശേഷം തലസ്ഥാനത്തിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെയും നിരവധിയാളുകൾ കൊല്ലപ്പെട്ടിരിക്കാമെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വളരെ തിങ്ങിനിറഞ്ഞ പ്രദേശമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെയ്‌റൂട്ടിൽ ആക്രമണങ്ങൾ നടത്തിയ കെട്ടിടങ്ങളിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നു എന്നാണ് ഇസ്രേയലിന്റെ അവകാശവാദം. എന്നാൽ ഇത് ഹിസ്ബുള്ള തള്ളി.