തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‍ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം മെയ് 27 വരെ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബെയ്ലിൽ ദാസ് സമർപ്പിച്ച ഹർജിയിൽ എട്ട് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വയ്ക്കൽ, മർദനം, മർദിച്ച് മുറിവേൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബെയ്‌ലിൻ ദാസിന് നേരെയുള്ളത്. ഓഫിസിലെ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ നടന്ന തർക്കത്തിൽ ഇടപെട്ടപ്പോഴാണ് മർദനം സംഭവിച്ചതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയാണ് ബെയ്‌ലിൻ ദാസിനെ മർദിച്ചതെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാനാണ് ബെയ്‌ലിൻ ദാസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ശ്യാമിലി പറഞ്ഞു. ഇത് ഗൗരവമായ കുറ്റകൃത്യമാണെന്ന് പറഞ്ഞ പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും വാദിച്ചു. തെളിവ് നശിപ്പിക്കാനും ഇരയെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.