ഡൽഹി: ഗസയിലെ പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ സർക്കാർ നടത്തുന്ന തുടർച്ചയായ വംശഹത്യയെ അപലപിക്കുന്നതായി ഇന്ത്യയിലെ ഇടതു പാർട്ടികൾ രംഗത്ത്. ഇരുപത് മാസത്തിലേറെയായി നടക്കുന്ന ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണത്തിലും സൈനിക ആക്രമണത്തിലും 55,000ത്തിലധികം പലസ്തീനികൾ കൊലചെയ്യപ്പെട്ടതായും അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും പാർട്ടി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, അഭയാർത്ഥി കേന്ദ്രങ്ങൾ തുടങ്ങിയവ മനഃപൂർവ്വം ലക്ഷ്യം വച്ചാണ് ഇസ്രയേലിന്റെ നരനായാട്ട് നടക്കുന്നത്. ഇത് വംശഹത്യയിൽ കുറഞ്ഞതല്ല. ഏറ്റവും മനുഷ്യത്വരഹിതമായി, ഇസ്രയേൽ ഗാസയിലേക്ക് സഹായം നൽകുന്നത് പോലും തടയുന്നു എന്നും ഇടതു സംഘടനകൾ പ്രസ്താവനയിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് ഗസയ്ക്ക് മാനുഷികസഹായവുമായി പോയ കപ്പലായ ഫ്രീഡം ഫ്ലോട്ടില്ല എന്ന കപ്പലിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെയും അപലപിക്കുന്നതായി പാർട്ടി നേതാക്കൾ പറഞ്ഞു. തടവിലാക്കപ്പെട്ട എല്ലാ അന്താരാഷ്ട്ര വളണ്ടിയർമാരെയും മോചിപ്പിക്കണം. ഗസയ്ക്ക് തടസ്സമില്ലാത്ത മാനുഷിക സഹായം ഉറപ്പാക്കാനും മനുഷ്യത്വരഹിതമായ ഉപരോധം ഉടൻ അവസാനിപ്പിക്കാനും ഇടപെടണമെന്നും ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും നേതാക്കൾ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിൽ നിന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും ഉൾപ്പെടെ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങൾക്കിടയിലും, നെതന്യാഹു സർക്കാർ അമേരിക്കയുടെയും അവരുടെ ചില സഖ്യകക്ഷികളുടെയും പിന്തുണയോടെ ശിക്ഷാനടപടികൾ സ്വീകരിക്കാതെ ക്രൂരമായ യുദ്ധം തുടരുന്നു. റാഫയ്‌ക്കെതിരായ സമീപകാല ആക്രമണവും ഇതിനകം തന്നെ കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് പലസ്തീനികളെ വീണ്ടും കുടിയിറക്കിയതും, ഇസ്രയേൽ സർക്കാർ അന്താരാഷ്ട്ര നിയമം, മനുഷ്യാവകാശങ്ങൾ, അടിസ്ഥാന മനുഷ്യത്വം എന്നിവയോടു കാണിക്കുന്ന തികഞ്ഞ അവഗണനയെയാണ് തെളിയിക്കുന്നത്. ഫ്രീഡം ഫ്ലോട്ടില്ല അന്താരാഷ്ട്ര സമുദ്രത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണം. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
ഇന്ത്യ ചരിത്രപരമായി പിന്തുണച്ചിട്ടുള്ള പലസ്തീൻ പ്രസ്ഥാനത്തിനൊപ്പം ഉറച്ചുനിൽക്കുന്നതിനുപകരം, ഇസ്രയേലി ആക്രമണകാരിയെ പ്രീണിപ്പിക്കുകയും സത്യം മറച്ചുവയ്ക്കുകയും ചെയ്യുന്ന നിലപാട് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്നത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതായും നേതാക്കൾ പറഞ്ഞു. കൊളോണിയൽ വിരുദ്ധ ഐക്യദാർഢ്യത്തിലും ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്കുള്ള പിന്തുണയിലും വേരൂന്നിയ ഇന്ത്യയുടെ ദീർഘകാല വിദേശനയത്തിൽ നിന്നുള്ള ലജ്ജാകരമായ വ്യതിചലനമാണിത്.
ജൂൺ 17 ന് പലസ്തീനുമായുള്ള ദേശീയ ഐക്യദാർഢ്യ ദിനം ആചരിക്കും. ഇസ്രയേൽ സർക്കാർ നടത്തിയ വംശഹത്യയെയും യുദ്ധക്കുറ്റങ്ങളെയും അപലപിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ (എം എൽ) ജനറൽ സെക്രട്ടറിദീപങ്കർ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, എഐഎഫ്ബി സെക്രട്ടറി ജി ദേവരാജൻ എന്നിവർ ആവശ്യപ്പെട്ടു.