തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്താവാരികയില്‍ പ്രസിദ്ധീകരിച്ച തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍ എന്ന കുലേഖനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ മുഖമാസിക നവയുഗം.’തിരിഞ്ഞുകൊത്തുന്ന നുണകള്‍’ എന്ന തലക്കെട്ടോടെയാണ് ചിന്തയില്‍ വന്ന ലേഖനത്തിന് നവയുഗം മറുപടി നല്‍കിയിരിക്കുന്നത്.
ഇ രാമചന്ദ്രനാണ് ചിന്തവാരികയിൽ സിപിഐയെ വിമർശിക്കുന്ന ലേഖനമെഴുതി തുടക്കം കുറിച്ചത്. സിപിഐ പാർട്ടി കോൺഗ്രസിന് മുന്നോടിയായി അവതരിപ്പിച്ച രേഖയിൽ ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയായി നിലകൊള്ളുമെന്ന പരാമർശത്തിന് എതിരെയായിരുന്നു ലേഖനം. കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും സിപിഐ ഉപേക്ഷിക്കണം. സ്വന്തം സഖാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി ജയിലില്‍ അടച്ച ചരിത്രമാണ് സിപിഐക്കുള്ളത്. അവസരവാദികളാണ് സിപിഐക്കാർ എന്നിങ്ങനെയായിരുന്നു ചിന്തയിലെ വിമർശനം.ഇതിനെതിരെയാണ് സിപിഐ മുഖമാസികയായ നവയുഗം ലേഖനമെഴുതിയത്.
ഹിമാലയൻ വിഡ്ഢിത്തരങ്ങളാണ് ചിന്താവാരികയിലെ ലേഖനത്തിൽ പ്രതിപാദിക്കുന്നതെന്ന് നവയുഗം കുറ്റപ്പെടുത്തി. ശരിയും തെറ്റും അംഗീകരിക്കാൻ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. തെറ്റുകൾ തുറന്നു പറയാതെ പഴയ തെറ്റുകളെ ന്യായീകരിക്കാനാണ് സിപിഎം നാളിതുവരെയായി ശ്രമിക്കുന്നതെന്നും നവയുഗം തുറന്നടിച്ചു.
നക്സല്‍ബാരി ഉണ്ടായതിന്‍റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയത് സിപിഎമ്മാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഇഎംഎസിനെയും രൂക്ഷമായ ഭാഷയിലാണ് ലേഖനത്തില്‍ വിമര്‍ശിക്കുന്നത്. കൂട്ടത്തില്‍ ഉള്ളവരെ വര്‍ഗവഞ്ചകര്‍ എന്നുവിളിച്ചത് ഇഎംഎസ് ആണ്. ചൈനീസ് യുദ്ധത്തിൽ സി പി എം പ്രവർത്തകരെ ഒറ്റുകൊടുക്കാൻ സി പി ഐ തയ്യാറായിട്ടില്ല. നൂറുകണക്കിന് പാർട്ടി നേതാക്കൾ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാര്യം മറക്കരുതെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
തെറിക്കുത്തരം മുറിപ്പത്തൽ