Friday, May 30, 2025
spot_imgspot_img
HomeOpinionലീഗ് പ്രവർത്തകർ 'പണി' തരുമോ, കോൺഗ്രസ്‌ അങ്കലാപ്പിൽ

ലീഗ് പ്രവർത്തകർ ‘പണി’ തരുമോ, കോൺഗ്രസ്‌ അങ്കലാപ്പിൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലീഗ് പ്രവർത്തകർ ‘പണി’ തരുമോ എന്ന് ഭയക്കുകയാണ് കോൺഗ്രസ്‌ നേതൃത്വം.
കാരണം മലപ്പുറം ജില്ലയിൽ ആര്യാടൻ മുഹമ്മദ്‌ ലീഗിനെതിരിൽ ഇന്നലെകളിൽ ഉയർത്തിയ വിമർശനങ്ങളും ആരോപണങ്ങളും കുറച്ചൊന്നുമല്ല അവരെ ചൊടിപ്പിച്ചത്. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ സത്യഗ്രഹം മുതല്‍ ലീഗുമായി നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടാണു കോണ്‍ഗ്രസ്സില്‍ ആര്യാടൻ മുഹമ്മദ്‌ പിടിമുറുക്കിയത്.

മലപ്പുറം വിരുദ്ധ സത്യഗ്രഹത്തിന്റെ മുന്‍നിരയില്‍ ആര്യാടനുണ്ടായിരുന്നു. മലപ്പുറം ജില്ലക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി അന്ന് രംഗത്തുവരികയും ചെയ്തിരുന്നു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ആദ്യത്തെ ഡി സി സി അധ്യക്ഷനായിരുന്നു ആര്യാടന്‍. ലീഗിനെതിരെ സ്വയം പ്രഖ്യാപിത ‘ദേശീയ മുസ്ലിം’ എന്ന പദവി എടുത്തണിഞ്ഞ ആര്യാടൻ. പാണക്കാട് ശിഹാബ് തങ്ങള്‍ അടക്കമുള്ള സാമുദായിക നേതൃത്വത്തെ ചോദ്യംചെയ്യാന്‍ വരെ പലപ്പോഴും മുതിർന്നിരുന്നു.

പാണക്കാട് കുടുംബത്തിന്റെ ആത്മീയനേതൃത്വത്തെ പല തവണ വെല്ലുവിളിച്ച് കൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. കൂടാതെ ആൾ ദൈവങ്ങളുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്ത വേളയിൽ പാണക്കാട് തങ്ങള്‍ക്കെതിരെ ആര്യാടൻ ഷൗക്കത്ത് നടത്തിയ ആരോപണവും വൻ വിവാദമാണ് സൃഷ്ടിച്ചത്. തങ്ങൾ കുടുംബം ആത്മീയ വാണിഭം നടത്തുന്നുവെന്ന് വിമർശിച്ചവർ വള്ളിക്കാവില്‍ പോയി അമൃതാനന്ദമയി ലോകത്തിന്‍റെ മാതാവാണെന്ന് പ്രസംഗിക്കുകയും ചെയ്തു.

മുസ്‌ലിം ലീഗിന്റെ വളര്‍ച്ച മലപ്പുറത്ത് കോണ്‍ഗ്രസിന് രാഷ്ട്രീയമായ തിരിച്ചടിയായണെന്ന ബോധ്യമുണ്ടായിരുന്നതിനാൽ തന്നെ എല്ലാ കാലത്തും ലീഗിന്റെ ശക്തമായ വിമര്‍ശകനായിരുന്നു ആര്യാടൻ. ഒരു പ്രകടനപത്രികയുടെ ബന്ധം മാത്രമേ ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ളൂ എന്നു പരസ്യമായി പറഞ്ഞുകൊണ്ട് ലീഗിനോടുള്ള അകല്‍ച്ച എന്നും നിലനിര്‍ത്താന്‍ ശ്രമിച്ച ആര്യാടന്‍ തന്റെ നേതാവ് സോണിയാ ഗാന്ധിയാണെന്നും ശിഹാബ് തങ്ങളല്ലെന്നും തുറന്നടിക്കുമായിരുന്നു.

1980 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിൽ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള വിമത കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിലെ ജി എം ബനാത്ത് വാലക്കെതിരെ മത്സരിച്ച ചരിത്രവും ആര്യാടനുണ്ട്. അത് പോലെ കഴിഞ്ഞ യു ഡി എഫ് സർക്കാർ ഭരണ കാലത്ത് അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗും ആര്യാടനും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. അഞ്ചാം മന്ത്രിയെ നല്‍കി മുസ്ലിം ലീഗിന് കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് ആരോപിച്ചാണ് അദ്ദേഹം കലാപക്കൊടി ഉയർത്തിയത്. അപ്പോഴൊക്കെയും ലീഗ് ഉയര്‍ത്തിയ പ്രതിഷേധങ്ങളിൽ അദ്ദേഹം തെല്ലും കുലുങ്ങിയിരുന്നില്ല. ഏതായാലും ലീഗിന് പലപ്പോഴായി ആര്യാടൻ നൽകിയ ‘അടി’ തെരഞ്ഞെടുപ്പ് വേളയിൽ പലിശ സഹിതം തിരിച്ചു കിട്ടുമെന്ന ഭീതിയിലാണ് നിലവിൽ കോൺഗ്രസ്‌.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares