മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്. രാഷ്ട്രീയ പാർട്ടി നേതാക്കൾ തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണിരുന്നു. ഇന്ന് അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിൻറെയും ദിനമാണ്.
നിശബ്ദ പ്രചാരണ ദിനത്തിൽ സ്ഥാനാർത്ഥികൾ അവസാന വോട്ട് ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ്.
ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തകർ വോട്ടർമാരെ എത്തിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. വോട്ടിംഗ് യന്ത്രസാമഗ്രികളും ഇന്ന് വിതരണം ചെയ്യും. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്യുക.
തെരഞ്ഞെടുപ്പിനെ തുടർന്ന് മണ്ഡലത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുൻപേ നടക്കുന്ന സെമിഫൈനൽ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ മുന്നണികൾ കണ്ടത്. 21 നാൾ നീണ്ട പ്രചാരണത്തിന് ഒടുവിൽ ആണ് നാളത്തെ വോട്ടെടുപ്പ്.