നിലമ്പൂർ: നിലമ്പൂർ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇന്ന് കലാശക്കൊട്ട്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള കലാശക്കൊട്ട് റോഡ് ഷോ നടക്കും. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.
രാവിലെ മരുതയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ, വഴിക്കടവ്, എടക്കര, ചുങ്കത്തറ, മുട്ടിക്കടവ്, പാലേങ്കര, കരുളായി, മയിലുംപാറ, ചുള്ളിയോട്, പൂക്കോട്ടുംപാടം, അഞ്ചാം മൈൽ, ഉപ്പുവള്ളി, ചേലോട്, കരുളായി, ചന്തക്കുന്ന് എന്നിവിടങ്ങളിലൂടെ കടന്ന് നിലമ്പൂരിൽ സമാപിക്കും. ആയിരക്കണക്കിന് പ്രവർത്തകരും പൊതുജനങ്ങളും റോഡ് ഷോയിൽ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ എം സ്വരാജ് ജനങ്ങളെ അഭിസംബോധന ചെയ്യും. വിവിധ കലാപരിപാടികളും റോഡ് ഷോയുടെ ഭാഗമായി ഉണ്ടാകും.
22 ദിവസം മാത്രം ലഭിച്ച നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്‌ച കൊട്ടിക്കലാശമാകും. ബുധൻ നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്‌ച ബൂത്തിലേക്ക്. 23ന് ജനവിധി അറിയാം. ഏഴ് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമടങ്ങുന്നതാണ് മണ്ഡലം. കർഷകരും കുടിയേറ്റ ജനതയും ചെറുകിട വ്യാപാരികളും ആദിവാസികളും ഉൾപ്പെട്ട പ്രദേശം. പൂർണമായും മലയോരമേഖല.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഉൾപ്പെടെയുള്ള എൽഡിഎഫ് നേതൃത്വമാകെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. മന്ത്രിമാരും ജനപ്രതിനിധികളും പ്രചാരണത്തിൽ സജീവമായിരുന്നു.