ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. ഇതിൻറെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും. 430 വിമാന സർവീസുകൾ റദ്ദാക്കി.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര , ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൺ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്. വടക്കേ ഇന്ത്യയിലെയും മധ്യപടിഞ്ഞാറൻ ഇന്ത്യയിലെയും വിമാനത്താവളങ്ങളാണ് താൽക്കാലികമായി അടച്ചിടുന്നത്. വിമാനങ്ങൾ റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുമെന്നും വിമാനകമ്പനികൾ അറിയിച്ചിട്ടുണ്ട്. അതിർത്തി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റ് സ്ഥാപനങ്ങൾക്കും പൂർണമായും അവധി നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം നടക്കുകയാണ്.യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. യോഗത്തിൽ കേന്ദ്രസർക്കാരിനെ പ്രതിനിധികരിച്ച് ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ പങ്കെടുക്കും.
പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യം മറുപടി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. നിലവിലെ രാജ്യത്തിന്റെ സുരക്ഷ നയതന്ത്ര നീക്കങ്ങൾ സംബന്ധിച്ച യോഗത്തിൽ വിലയിരുത്തും. ജമ്മു കശ്മീരിൽ തുടരുന്ന പാകിസ്താൻ പ്രകോപനത്തിലെ തുടർനീർക്കങ്ങൾ ഉൾപ്പെടെ ചർച്ചയായിരിക്കും.