തൃശൂർ: ഭരണഘടനയുടെ മൂല്യങ്ങൾക്കു അന്തസത്തയ്ക്കും വിരുദ്ധമായി ഘട്ടം ഘട്ടമായി സർക്കാരുകളുടെ അധികാരപരിധിയിൽ കടന്നു കയറുന്ന യൂണിയൻ സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ജനകീയവും നിയമപരവുമായ ചെറുത്തുനിൽപ്പുകൾ ആവശ്യമാണ് എന്ന് അഡ്വ ഹരീഷ് വാസുദേവൻ.

ഫെഡറലിസം- അതിർവരമ്പുകളും അധിനിവേശങ്ങളും എന്ന വിഷയത്തെ മുൻനിർത്തി അഡ്വ: കെ.ആർ.തമ്പാൻ 17-ാം ചരമദിനത്തോട് അനുബന്ധിച്ച് സി പി ഐ തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.

സാമ്പത്തികമായി സംസ്ഥാനങ്ങൾക്ക് ലഭ്യമായ സ്രോതസ്സുകൾ ഇല്ലാതാക്കുക, യൂണിയനിൽ നിന്ന് ലഭ്യമാകേണ്ട സാമ്പത്തിക സഹായങ്ങൾ വെട്ടിച്ചുരുക്കുക, കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച് വക മാറ്റുക, സംസ്ഥാന സർക്കാരുകളുടെ തലയിൽ കേന്ദ്രസർക്കാരിന്റെ ഭരണപരമായ സാമ്പത്തിക ബാധ്യതകൾ കെട്ടി ഏൽപ്പിക്കുക തുടങ്ങിയവയ്ക്കു പുറമേ സംസ്ഥാനങ്ങളുടെ പ്രധാന സ്രോതസായിരുന്നു വിൽപ്പന നികുതി ഭരണഘടനയ്ക്ക് യാതൊരു ഉത്തരവാദിത്വവും കൽപ്പിക്കാത്ത ജിഎസ്ടി കൗൺസിലിനെ ഏൽപ്പിക്കുകയും അതുവഴി സംസ്ഥാന സർക്കാരുകളുടെ വരുമാനസ്വാതന്ത്ര്യം സമ്പൂർണ്ണമായി ഇല്ലാതാക്കുകയും സംസ്ഥാനങ്ങളുടെ സ്വയംഭരണ അവകാശത്തെ മങ്ങൽ ഏൽപ്പിക്കുകയും ചെയ്യുന്നു.

ഈ കാരണങ്ങൾക്കെല്ലാം വേണ്ടി സംസ്ഥാനങ്ങൾ നിയമപരമായ പോരാട്ടങ്ങൾക്ക് തയ്യാറാകേണ്ടതുണ്ടയെന്നും, അക്ഷരാർത്ഥത്തിൽ ഭരണഘടന വായിച്ചാൽ 75 വർഷങ്ങൾ കൊണ്ടുണ്ടാക്കിയ പല അവകാശങ്ങളും ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി കാണാം. നാം ഇന്ന് അനുഭവിക്കുന്ന ഭരണഘടന അവകാശങ്ങളെല്ലാം സമരം ചെയ്തും കോടതി വിധികളിലൂടെയും നേടിയതാണ്, ഭരണഘടന കോടതികളെ ഇത്തരം സമരങ്ങൾക്ക് ഉപയോഗിച്ചില്ല എങ്കിൽ നാം ഇന്ന് അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളും നാളകളിൽ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.