തിരുവനന്തപുരം: നിരവധി സ്വീകരണങ്ങളേറ്റുവാങ്ങി തൃശൂർ സമാപിച്ച സേവ് ഇന്ത്യ മാർച്ച് മുന്നോട്ട് വച്ച മാതൃക പ്രാവർത്തികമാവുന്നു. തിരുവനന്തപുരത്ത് നിന്നും കാസർകോട് നിന്നും ആരംഭിച്ച രണ്ട് കാൽനട ജാഥകൾക്ക് ലഭിച്ച സ്വീകരണങ്ങളിലൂടെ സമാഹരിച്ച പഠനോപകരണങ്ങളുടെ വിതരണം ഇന്ന് ആരംഭിക്കും. പഠനോപകരണങ്ങളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ തൃശൂർ പുതുക്കാട് കള്ളിചിത്ര ആദിവാസി മേഖലയിൽ നിർവഹിക്കും.
സംസ്ഥാനത്തുടനീളം നടത്തിയ മാർച്ചിലൂടെ സമാഹരിച്ച ലക്ഷക്കണക്കിനു വരുന്ന പഠനോപകരണങ്ങൾ സംസ്ഥാനത്തുടനീളമുള്ള നിരാലംബരായ വിദ്യാർത്ഥികൾക്ക് കൈമാറുന്ന കർമ്മ പദ്ധതിയാണ് ഇന്ന് ആരംഭിക്കുന്നത്. ഇന്നെ വരെ ഒരു സംഘടനയും മുന്നോട്ട് വയ്ക്കാത്ത പദ്ധതി സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളിലേക്കെത്തുമ്പോൾ സേവ് ഇന്ത്യ മാർച്ചിനെ ജനങ്ങൾ ഏറ്റെടുത്തതിന്റെ വിജയം കൂടിയായി മാറുമിത്.
തിരുവനന്തപുരത്തു നിന്നും പര്യേടനം ആരംഭിച്ച എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ക്യാപ്റ്റനും എസ് വിനോദ് കുമാർ,അഡ്വ. ആർ ജയൻ, അഡ്വ. ഭവ്യ കണ്ണൻ(വൈസ് ക്യാപ്റ്റൻമാർ),അഡ്വ. ആർ എസ് ജയൻ, (ഡയറക്ടർ) എന്നിവർ അംഗങ്ങളുമായ തെക്കൻ മേഖലാ ജാഥയും കാസർകോട് നിന്നും ആരംഭിച്ച എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ക്യാപ്റ്റനും കെ ഷാജഹാൻ, പ്രസാദ് പറേരി, അഡ്വ. വിനീത വിൻസെന്റ് (വൈസ് ക്യാപ്റ്റന്മാർ), അഡ്വ. കെ കെ സമദ്(ഡയറക്ടർ) എന്നിവർ അംഗങ്ങളുമായ വടക്കൻ മേഖലാ ജാഥയും തൃശൂരിലേക്ക് നടന്നടുത്തത് കരുതലിന്റെ രാഷ്ട്രീയം കൂടി മുന്നോട്ട് വച്ചാണ്. സേവ് ഇന്ത്യ മാർച്ച് കടന്നുപോകുന്നിടങ്ങളിൽ പ്രവർത്തകർ ഒരുക്കുന്ന സ്വീകരണങ്ങളിൽ നിന്ന് ഉപഹാരങ്ങൾ ഉപേക്ഷിച്ച് പകരം കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ സമ്മാനിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനം ഏറ്റെടുത്തവർ നൽകിയ പഠനോപകരണങ്ങളാണ് സംസ്ഥാനത്തുടനീളമുള്ള നിർധനരായ വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരുന്നത്.