തിരുവനന്തപുരം: ഗവർണർ വർഗ്ഗീയതയുടെ ആർഎസ്എസ് കൊടി രാജ് ഭവനിൽ സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇത് മതേതര കേരളമാണെന്ന് ഓർമ്മിപ്പിക്കുന്നുവെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. എഐവൈഎഫ് സംഘടിപ്പിച്ച രാജ്ഭവൻമാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി മന്ത്രി പി പ്രസാദ് മതേതര കേരളത്തിൻ്റെ അഭിമാനമാണ്. കമ്മ്യൂണിസ്റ്റുകാരെ രാജ്യ സ്നേഹം പഠിപ്പിക്കാനിറങ്ങിയിരിക്കുകയാണ് ചിലർ. കമ്മ്യൂണിസ്റ്റുകാർ ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഇത് ആദ്യമല്ല. പി കൃഷ്ണപിള്ളയും എം.എൻ ഗോവിന്ദൻ നായരും ഭാരത് മാതാ കീ ജയ് വിളിച്ചിട്ടുണ്ട്. ഭാരതാംബയെ അടിച്ചേൽപ്പിക്കാൻ വന്നാൽ അവരോട് തങ്ങൾ പറയും , മനസില്ലെന്ന്.
രാജ്യത്തെപ്പറ്റി പറയുന്നത് എല്ലാവർക്കും അഭിമാനമാണ്. എന്നാൽ ആർഎസ്എസ് എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും രാജ്യത്തിന്റെയും ഏറ്റവും പിന്തിരിപ്പൻ ആശയമാണ്. ഗോൾവാക്കറിന്റെ ബഞ്ച് ഓഫ് തോട്സ് എന്ന പുസ്തകം പറയുന്നത് ജർമ്മനിയിലേക്ക് നോക്കൂ എന്നാണ്. ജർമ്മനിയെയും ഹിറ്റ്ലറിനെയും കണ്ടു പഠിക്കാൻ നമ്മുടെ പാഠശാല ആർഎസ്എസിന്റെ പാഠശാല അല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ മൂന്നാം ശത്രു കമ്മ്യൂണിസ്റ്റുകാരാണ്. ഈ പാഠമാണ് രാജ്ഭവനിലെ അന്തേവാസിക്ക് താല്പര്യമെങ്കിൽ അത് അംഗീകരിച്ചു തരാൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് അറിയാത്ത ഏതോ ഒരു ഭൂപടത്തിനു മുന്നിൽ ഒരു സിംഹത്തെയും കാവി പതാക പിടിച്ച ഒരു സ്ത്രീയെയും ഭാരതാംബ എന്ന പേരിൽ നിർത്തിയിരിക്കുന്നത്. അത് ആർഎസ്എസ് പതാകയാണ് ഇന്ത്യൻ പതാകയല്ല. അതിൽ പൂക്കളർപ്പിക്കാൻ നിർബന്ധിക്കുകയാണ് ഗവർണർ ചെയ്തത്. ഭാരതാംബ എന്ന സകൽപ്പം ഇന്ത്യയിലുണ്ട് ആ സങ്കൽപ്പത്തെ ഞങ്ങൾ ആദരിക്കുന്നു. ആ സങ്കൽപ്പം ഞങ്ങൾക്ക് ദേശിയ പതാകയാണ്. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുമ്പോൾ ജനങ്ങളാണ് ഭാരത മാതാവ് അവരുടെ അടയാളമാണ് ദേശിയ പാതകയെന്നും ജിസ്മോൻ വ്യക്തമാക്കി.