കാസർകോട്: വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സസ്പെന്റ് ചെയ്തു.
റവന്യൂ മന്ത്രി കെ.രാജനാണ് ഈ വിവരം അറിയിച്ചത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.
ജില്ലാകളക്ടർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. രഞ്ജിതയെ ജാതിയമായി അധിക്ഷേപിച്ച് പവിത്രൻ ഫേസ്ബുക്കിൽ കമന്റ് ഇട്ടിരുന്നു.
അസഭ്യം നിറഞ്ഞ രീതിയിലുള്ള പരാമർശമാണ് നടത്തിയത്. രഞ്ജിതയ്ക്ക് അനിശോചനമറിയിച്ചുള്ള പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാറായ പവിത്രൻ അസഭ്യ പരാമർശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവ് വന്നത്.
അപകീർത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ പരാമർശം പവിത്രന്റെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് സസ്‌പെൻഷൻ ഓർഡറിൽ വ്യക്തമാക്കുന്നത്. നേരത്തെയും സമാനമായ കാര്യത്തിന് പവിത്രന് സസ്‌പെൻഷൻ ലഭിച്ചിരുന്നു. രണ്ടാമത്തെ തവണയാണ് സസ്‌പെൻഷൻ നേരിടുന്നത്.
പോസ്റ്റ് വിവാദമായതിന് പിന്നാലെ പവിത്രൻ ഫേസ്ബുക്ക് കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ പിന്നെയും വിവാദം അവസാനിക്കാത്തതിനാലാണ് തഹസിൽദാർക്കെതിരെ ജില്ലാകളക്ടർ കടുത്ത നടപടി സ്വീകരിച്ചത്.
റവന്യൂ വകുപ്പ് ഉദ്യേഗസ്ഥൻ എന്ന് പവിത്രന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ രേഖപ്പെടുത്തിയതിനാൽ വകുപ്പുതല നടപടി വേണമെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ പലരും ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് അടിയന്തര നടപടി.