കാലവർഷം ശക്തി പ്രാപിക്കുന്ന സന്ദർഭത്തിൽ പാരിസ്ഥിതിക അപകടങ്ങൾ മുൻകൂട്ടി കണ്ട് താലൂക്കിലെ പാറമടകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തി വെക്കണം എന്ന് എഐവൈഎഫ് വെള്ളരിക്കുണ്ട് മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പാറമടകൾ പ്രവർത്തിക്കുന്ന ഇടമാണ് വെള്ളരിക്കുണ്ട് താലൂക്ക്. അത് പോലെ തന്നെ പുതീയ പാറമടകൾ ആരംഭിക്കുന്നതിനായ് നിരവധി അപേക്ഷകൾ ആണ് അധികൃതർക്ക് മുന്നിലുള്ളത്.
മലയോരത്ത് പ്രവർത്തനം നടക്കുന്ന പാറമടകളിൽ വെള്ളം കെട്ടികിടക്കുന്നത് അത്യന്തം അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. മലയോര ജനതയുടെ ജീവനും ജീവിതോപാധിയും അപകടത്തിലാക്കി കൊണ്ടുള്ള ഖനന പ്രവർത്തനങ്ങൾ ഉടൻ നിർത്തലാക്കുകയും പുതീയ പാറമടകൾക്കുള്ള അപേക്ഷകൾ നിരസിക്കുകയും ചെയ്യണം.
കൺവെൻഷൻ എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി എൻ പുഷ്പരാജൻ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് ചന്ദ്രൻ, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി പി പ്രദീപ്കുമാർ, വിഷ്ണു പാത്തിക്കര എന്നിവർ സംസാരിച്ചു.