Friday, June 13, 2025
spot_imgspot_img
HomeEditors Picksജമാ അത്തെ ഇസ്ലാമിയും മത രാഷ്ട്ര വാദവും: വി ഡി സതീശന്റേത് രാഷ്ട്രീയ പാപ്പരത്തം

ജമാ അത്തെ ഇസ്ലാമിയും മത രാഷ്ട്ര വാദവും: വി ഡി സതീശന്റേത് രാഷ്ട്രീയ പാപ്പരത്തം

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ച ശേഷം ജമാ അത്തെ ഇസ്ലാമി നിലവിൽ മത രാഷ്ട്ര വാദം ഉന്നയിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെതിരെ യു ഡി എഫ് ഘടക കക്ഷികളും മുസ്ലിം സംഘടനകളും രംഗത്ത് വന്നതോടെ വിഷയത്തിൽ കോൺഗ്രസ്‌ നേതൃത്വം ഒറ്റപ്പെട്ടിരിക്കുകയാണ്.

ജനാധിപത്യവും മതനിരപേക്ഷതയും ദേശീയതയും മതത്തിനും വിശ്വാസത്തിനും കടകവിരുദ്ധമാണെന്ന് നിരീക്ഷിച്ച് മത രാഷ്ട്ര സംസ്ഥാപനത്തിന് ആഹ്വാനം ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചതിലൂടെ ന്യൂനപക്ഷ വർഗീയതയുമായി പരസ്യമായ അനുരഞ്ജനം നടത്തുകയാണ് കോൺഗ്രസ്‌.

ബഹു സ്വര സമൂഹത്തിൽ മത രാഷ്ട്ര സംസ്ഥാപനത്തിന്നായി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിക്ക് ഇപ്പോൾ അങ്ങനെയൊരു വാദമില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുമ്പോൾ തങ്ങളുടെ മുൻ നിലപാടുകളിൽ നിന്ന് വ്യതിചലിച്ചതായി ജമാ അത്തെ ഇസ്ലാമിക്കാർ ഒരിക്കൽ പോലും പ്രസ്ഥാവിച്ചിട്ടില്ലെന്നതാണ് സത്യം.

ഇതര മുസ്ലിം സംഘടനകൾ ഒന്നടങ്കം തള്ളിക്കളഞ്ഞ ഇവരെ 1975 ലും 1992ലും നിരോധിച്ചത് കോൺഗ്രസ്‌ സർക്കാർ ആണെന്ന വസ്തുത മറച്ചു വെച്ച് കൊണ്ടാണ് വി ഡി സതീശൻ നിലവിൽ വെൽഫെയർ പാർട്ടിയെ വെള്ള പൂശുന്നത്. 2014 ൽ ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണങ്ങൾ നിരോധിക്കണമെന്നും കോടതിയിൽ കണ്ടു കെട്ടണമെന്നും ഹൈ കോടതിയിൽ സത്യ വാങ് മൂലം നൽകിയത് ഉമ്മൻ ചാണ്ടി സർക്കാറായിരുന്നുവെന്ന വസ്തുത സതീശനും കോൺഗ്രസ്‌ നേതൃത്വവും മറച്ചു പിടിക്കുന്നു.

2002 ൽ കേരളത്തിൽ പ്രവർത്തിക്കുന്ന 13 മതതീവ്രവാദ സംഘടനകളുടെ കൂട്ടത്തിൽ ജമാഅത്തെ ഇസ്‌ലാമിയുമുൾപെടുന്നുവെന്ന് കെ.കെ.ജയചന്ദ്രൻ, വി.കെ.ചന്ദ്രൻ, ടി.പി.രാമകൃഷ്ണൻ എന്നിവരെ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി നിയമ സഭയിൽ രേഖാ മൂലം അറിയിച്ചതും കേരളം കണ്ടതാണ്. വസ്തുത ഇങ്ങനെയായിരിക്കെ നാല് വോട്ടിന് വേണ്ടി കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യത്തെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ടാണ് കോൺഗ്രസ്‌ നേതൃത്വം തീവ്ര വാദവുമായി അനുരഞ്ജനപ്പെടുന്നത്.

ഇസ്‌ലാമിക വിശ്വാസ ധാരയിൽനിന്ന് വ്യതിചലിച്ച് പ്രമാണ വക്രീകരണത്തിലൂടെ നവീന ആശയം രൂപപ്പെടുത്തിയ വ്യക്തിയാണ് അബുൽ അഅ്‌ലാ മൗദൂദിയെന്ന് വിമർശിക്കുന്നത് പ്രബല മുസ്ലിം സംഘടനകൾ തന്നെയാണ്. ഇന്ത്യയുടെ ദേശീയത അവിശ്വാസവും അറിവില്ലായ്മയുമാണെന്നാണ് വിലയിരുത്തിയ അദ്ദേഹം അവയെല്ലാം ഇസ്‌ലാമിന് കടകവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനും മടിച്ചിരുന്നില്ല. ഇസ്‌ലാമികരാഷ്ട്രത്തിലുള്ള അമുസ്‌ലിം പൗരൻമാരുടെ മേൽപോലും മതം അടിച്ചേൽപിക്കാൻ പാടില്ലെന്നാണ് പ്രവാചക അധ്യാപനമെന്നിരിക്കെ മതേതരത്വത്തെ സംബന്ധിച്ച മൗദൂദിയുടെ അത്യന്തം വിഷലിപ്തമായ ഒരു വിലയിരുത്തൽ കേൾക്കുക “മതേതരത്വം ആദ്യമേ ജനങ്ങളെ ദൈവഭയ ശൂന്യരും സനാതന ധാർമിക തത്വങ്ങളിൽ നിന്ന് വിമുക്തരും ആക്കിത്തീർത്തു.

അവർ തന്മൂലം ലഗാനില്ലാത്ത, ഉത്തരവാദിത്വബോധമില്ലാത്ത തനി സ്വേഛാപൂജകരായി കഴിഞ്ഞു. അനന്തരം ദേശീയവാദം അവരെ ജനകീയ സ്വാർഥത്തിന്റെയും അന്ധമായ ദേശീയ പക്ഷപാതത്തിന്റെയും മുഴുത്ത അഹങ്കാരത്തിന്റെയും മദ്യം കുടിപ്പിച്ചു മത്തൻമാരാക്കി. ഇപ്പോഴിതാ ജനാധിപത്യം ലഗാനില്ലാത്തവരും, മത്തു പിടിച്ചവരും താന്തോന്നിത്ത പൂജകരുമായ ജനങ്ങളുടെ സാമൂഹ്യാഭിലാഷങ്ങൾക്ക് നിയമനിർമാണത്തിനുള്ള പൂർണാധികാരം സമ്മാനിച്ചിരിക്കുന്നു” ( മതേതരത്വം, ദേശീയത്വം, ജനാധിപത്യം, ഒരു താത്വിക വിശകലനം പേജ് 22).

ആർ എസ് എസിനെ എങ്ങനെ യഥാർത്ഥ ഹിന്ദുമത വിശ്വാസികൾ അകറ്റി നിർത്തിയിരിക്കുന്നുവോ അത് പോലെ ഇസ്ലാമിക സമൂഹത്തിൽ മതത്തെ കളങ്കപ്പെടുത്തുന്ന നിലപാടുകൾ നിമിത്തം ഇതര മുസ്ലിംകളാൽ ബഹിഷ്കരിക്കപ്പെട്ട വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിക്കാർ.
സംസ്ഥാനത്ത് അവർ സ്വന്തമായി മത്സരിച്ച മണ്ഡലങ്ങളുടെ കണക്കുകളെടുത്ത് പരിശോധിച്ചാൽ പരമാവധി കിട്ടിയ വോട്ടുകൾ ആയിരത്തോളം മാത്രമാണെന്ന് കാണാൻ കഴിയും.

ആർ എസ് എസും ജമാഅത്തെ ഇസ്ലാമിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഒന്നിനെ ചൂണ്ടിയാണ് മറ്റൊന്ന് വളരുന്നത്. ഫാസിസത്തിനെതിരെ ഒരു ഭാഗത്ത് വലിയ രീതിയിൽ വാചാലരാകുമ്പോൾ തന്നെ സംഘ പരിവാർ നേതാക്കളുമായി ഒളിഞ്ഞും തെളിഞ്ഞും ചർച്ചനടത്താനുള്ള രാഷ്ട്രീയ കൗശലവും ഇവർക്കുണ്ട്.

ആർ എസ് എസ് രണ്ടാം നിര നേതാക്കളുമായുള്ള പ്രാഥമിക ചർച്ചകളാണ് നടന്നതെന്നും തുടർ ചർച്ചകളുണ്ടാകുമെന്നും ജമാ അത്തെ ഇസ്ലാമി നേതാവ് ടി ആരിഫലി മുൻപ് പറഞ്ഞത് ഓർക്കുന്നുണ്ടാകും. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിൽ വെൽഫെയർ പാർട്ടി രൂപീകരിക്കുമ്പോൾ അവിടെ ആശംസകൾ അർപ്പിക്കാൻ ക്ഷണിച്ച പ്രധാന നേതാക്കളിൽ ഒരാളായിരുന്നു ബിജെപി നേതാവ് ഡൊ.ജെ.കെ ജെയിൻ എന്നോർക്കണം. അത് പോലെ ജമാ അത്തെ ഇസ്ലാമിയുമായി വെൽഫെയർ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന പ്രചരണം യാതൊരു സങ്കോചവുമില്ലാതെ പ്രചരിപ്പിക്കാനും ഇവർക്ക് അശേഷം മടിയില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് ജമാഅത്തെ ഇസ്‌ലാമി മുൻ കേരള അമീർ കെ.സി അബ്ദുല്ല മൗലവി ഒരിക്കൽ വിശേഷിപ്പിച്ചത് ലോകത്തെ ഏറ്റവും വലിയ ‘താഗൂത്തിയൻ’ (പൈശാചിക) പാർട്ടി എന്നായിരുന്നു. കമ്മ്യൂണിസ്റ്റ്‌കാരെ തങ്ങൾ തെരഞ്ഞെടുപ്പുകളിൽ സഹായിച്ചിട്ടുണ്ട് എന്ന് പ്രഖ്യാപിക്കുമ്പോൾ പൈശാചിക പാർട്ടിക്കാരായ കമ്മ്യൂണിസ്റ്റ്‌കാരിൽ കണ്ട മാറ്റം എന്താണെന്ന് വെളിപ്പെടുത്താനുള്ള ബാധ്യത ഇവർക്കുണ്ട്.
ഇത്തരത്തിൽ ഭിന്നിപ്പിന്റെയും വർഗീയതയുടെയും വ്യാജങ്ങളുടെയും നിലപാടില്ലായ്മയുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ട മത മൗലിക സംഘടനയുടെ രാഷ്ട്രീയ പാർട്ടിയോട് അധികാരത്തിൽ അളളിപ്പിടിച്ചിരിക്കുന്നതിന് വേണ്ടി ബാന്ധവത്തിലേർപെടാനുള്ള കോൺഗ്രസിന്റെ തീരുമാനം കേരളീയ മതേതര മന: സാക്ഷിയോടുള്ള വെല്ലുവിളിയാണ്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares