വിദ്യാർത്ഥികളിലെ അക്രമ വാസനയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും സിനിമയുടെ സ്വാധീനം മൂലം മാത്രമാണെന്ന കാഴ്ചപ്പാട് വിഷയത്തെ സിനിമയുടെ മേൽ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായേ കാണാൻ കഴിയൂ എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും ചലചിത്ര അക്കാദമി അംഗവുമായ എൻ അരുൺ അഭിപ്രായപ്പെട്ടു.
കുട്ടികളിൽ അവബോധം വളർത്തുകയും അവരിലെ മാനസിക വികാസത്തിന്നായുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്നുള്ളതാണ് പരമ പ്രധാനം.നമ്മുടെ സിലബസ് തന്നെ വിദ്യാർത്ഥികളുടെ വികാസം ലക്ഷ്യമിടുന്ന രീതിയിൽ രൂപപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അരുൺ കൂട്ടിച്ചേർത്തു. അധ്യയന വർഷത്തിൽ 150 ൽ താഴെ ദിവസങ്ങൾ മാത്രമാണ് നിലവിൽ പഠനത്തിന് ലഭിക്കുന്നത്. ഈ കാലയളവിൽ വിദ്യാർത്ഥികളുടെ കലപരമായോ കായികപരമായോ ആയ മാനസിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാകുന്നില്ലെന്നത് ആരും കാണാതെ പോകരുത്.
കുട്ടികളിലെ മാനസിക പിരിമുറുക്കങ്ങൾ ഇല്ലായ്മ ചെയ്യാൻ നാടക പരിശീലനമടക്കമുള്ള സംവിധാനങ്ങൾ നടപ്പാക്കേണ്ടതിനെ പറ്റി ആലോചിക്കണം. രണ്ട് മാസം മുൻപ് പുറത്തിറങ്ങിയ ഒരു സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് സാമൂഹ്യ വിരുദ്ധ പ്രവണതകൾ അരങ്ങേറുന്നത് എന്ന് പറയുന്നതിനോട് യോജിപ്പില്ല. അക്രമ വാസനകൾ നിറഞ്ഞതും മാനുഷിക മൂല്യങ്ങൾ പഠിപ്പിക്കുന്നതുമായ നിരവധി സിനിമകൾ പല കാലഘട്ടങ്ങളിൽ ഇറങ്ങിയിട്ടുണ്ടെന്നും അതിന്റെയൊന്നും അടിസ്ഥാനത്തിലല്ല സമൂഹം രൂപപ്പെടുന്നതെന്നും എൻ അരുൺ പറഞ്ഞു.