വിഷ്ണു
അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട സിനിമ കണ്ടപ്പോൾ മനസിലേക്ക് രണ്ടു സ്ത്രീകളുടെ ചിത്രങ്ങൾ കടന്നു വന്നു. രണ്ടു പൊലീസ് നടപടികളുടെ ചിത്രങ്ങൾ. രണ്ടും രണ്ടുകാലമാണ്. ഒന്ന് ആദിവാസി ഭൂസമര, അവകാശ സമരങ്ങളാൽ മുഖരിതമായ രണ്ടായിരങ്ങളും, മറ്റേത്, ഗ്രാമങ്ങൾ നഗരങ്ങളെ വളയുമെന്ന ഭ്രാന്തൻ സ്വപ്നാടനത്തിനു ഇറങ്ങിപുറപ്പെട്ട കാല്പനികർ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ എഴുപതുകളും.
ആദ്യത്തെ ചിത്രത്തിന് അനുരാജിന്റെ സിനിമയുമായി നേരിട്ട് ബന്ധമുണ്ട്. നരിവേട്ട കഥ പറയുന്ന മുത്തങ്ങ ഭൂസമരത്തിന്റെ ആളും കരുത്തും മുദ്രാവാക്യവുമായ സി കെ ജാനുവിന്റേതാണ് ചിത്രം. ജാനുവിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ചിത്രം. പത്രവായനയുടെ ആദ്യ നാളുകളിൽ കണ്ടതുകൊണ്ടാകാം ആ ചിത്രം കാലത്തെ അതിജീവിച്ച് അങ്ങനെ മനസ്സിൽ ഇപ്പോഴും പതിഞ്ഞു കിടപ്പുണ്ട്. കുട്ടിക്കാലത്തെ പത്ര ഓർമ്മകളിൽ കയറിക്കൂടിയ പലതും പിന്നീട് ഇറങ്ങി പോയിട്ടില്ല. ഇറാഖ് യുദ്ധവും സദാം ഹുസൈനും അങ്ങനെ പലതും മനസ്സിൽ ആദ്യമായി കടന്നു വരുന്നത് മൺതറയിൽ മനോരമ വിരിച്ചിട്ട് അതിൽ മുട്ടുകുത്തി ഇരുന്നു വായിച്ചു കൗതുകം കൊണ്ടൊരു കുഞ്ഞനിലൂടെയാണ്.

കുറ്റം പറയരുതല്ലോ, വായിച്ചു തെളിയാനും അതുവഴി ലോകത്തെ അറിയാനും ആദ്യം കൂടെ നിന്നത് മലയാള മനോരമ തന്നെയാണ്. വിഷയത്തിലേക്ക് വരാം, കാലമേറെക്കഴിഞ്ഞാണ് മുത്തങ്ങാ ഭൂസമരത്തിന്റെയും സികെ ജാനു എന്ന സമര നേതാവിന്റെയും കഥ ആഴത്തിൽ മനസ്സിലാക്കുന്നതും പഠിക്കാൻ ശ്രമിക്കുന്നതും. ആ പഠന ശ്രമത്തിന്റെ നാളുകളിൽ ആണ് മേൽപ്പറഞ്ഞ രണ്ടാമത്തെ ചിത്രം മനസ്സിൽ പതിയുന്നത്. ചുറ്റും നിൽക്കുന്ന പോലീസുകാർക്കു നടുവിൽ തെല്ലും ഭയം ഇല്ലാതെ ഒരു പെൺകുട്ടി. എഴുപതുകളിലെ സമര കലുഷിത യൗവനത്തിന്റെ പ്രതിരൂപം. അടങ്ങാത്ത വിപ്ലവാവേശത്തിന്റെ മറുപേര്. കെ അജിത.
തലശ്ശേരി-പുൽപ്പള്ളി ‘ആക്ഷനുകൾ’ നടത്തിയ സംഘത്തിലെ ഏക സ്ത്രീയായിരുന്നു അജിത. കുന്നിക്കൽ നാരായണന്റെയും അജിതയുടെയും മറ്റും നേതൃത്വത്തിൽ കേരളത്തിൽ രൂപംകൊണ്ട നക്സലൈറ്റ് ഗ്രൂപ്പ്, ചാരുമജൂംദാറുടെ ‘ഉന്മൂലന’ സിദ്ധാന്തത്തോട് വിയോജിച്ചു. സാമ്രാജ്യത്വത്തിന്റെയും ഭരണകൂടത്തിന്റെയും മർദ്ദനോപകരണമായ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയെന്ന നയമാണ് ഇവർ സ്വീകരിച്ചത്. അങ്ങനെയാണ് തലശ്ശേരി, പുൽപ്പള്ളി സ്റ്റേഷനുകൾക്കെതിരെ ആക്രമണം നടത്തിയത്.

പുൽപ്പള്ളി പൊലീസ് സ്റ്റേഷഞാൻ ആക്രമണ കേസിൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ, അജിത കോഴിക്കോട് പ്രൊവിഡൻസ് കോളജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു. ഈ കേസിൽ അജിത ഉൾപ്പെടെ 13 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1968 മുതൽ 72 വരെ ജയിൽവാസമനുഭവിച്ചു. പുൽപ്പള്ളി നക്സൽ ആക്ഷനിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച് ഇൻസ്പെക്ടറുടെ കൈ വെട്ടിയ കേസിലായിരുന്നു അജിത പ്രതിയായാത്. അന്ന് 19 വയസ്സു മാത്രമായിരുന്നു പ്രായം. ഓർക്കണം, നിങ്ങൾ നിങ്ങളുടെ പത്തൊൻപതാം വയസിൽ എന്ത് ചെയ്യുകയായിരുന്നു?
പോലീസിന്റെ കൈവെട്ടണം എന്നല്ല, ആലോചിച്ചു നോക്കിയാൽ ഒരുത്തരം കിട്ടിയേക്കും, അത് ഈ കുറിപ്പ് വായിക്കുന്നവരുടെ യുക്തിക്ക് വിടുന്നു.
അറസ്റ്റിലായ അജിത പോലീസ് സ്റ്റേഷനിൽ വെച്ച് കൊടിയ ക്രൂരതകൾക്ക് ഇരയായി. അജിതയുടെ അറസ്റ്റ് കേരളത്തെ കോളിളക്കം കൊള്ളിച്ച ഒരു സംഭവമായിരുന്നു. പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ അഴികളിൽ പിടിച്ചുനിൽക്കുന്ന അജിതയുടെ ചിത്രം കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പോസ്റ്റർ ചിത്രമാണ്.
ഇക്കഥ ഇത്രയും പറഞ്ഞു വന്നപ്പോൾ മറ്റു രണ്ടു സ്ത്രീകളെ കൂടി ഓർത്തു. ഒന്ന് കെ ആർ ഗൗരിയമ്മയാണ്. അറസ്റ്റ് ചിത്രം ഒന്നും കണ്ടിട്ടില്ലെങ്കിലും, ഗൗരിയമ്മ പറഞ്ഞതായി വായിച്ചിട്ടുണ്ട്,’ കേരള പോലീസ് ലാത്തികൾക്ക് പ്രത്യുൽപാദനശേഷി ഉണ്ടായിരുന്നെങ്കിൽ, ഞാൻ ഒരായിരം ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’. മറ്റൊന്ന് വീര്യം കൂടിയൊരു പെൺ പേരാണ്. അക്കാമ്മ ചെറിയാൻ. ബ്രിട്ടീഷുകാരെയും തിരുവിതാംകൂർ തമ്പ്രാക്കന്മാരെയും ഒരുപോലെ വെള്ളം കുടിപ്പിച്ച തീപ്പൊരികളിൽ തീപ്പൊരി. പണ്ടേക്കും പണ്ടേ മരിച്ചുപോയ അക്കാമ്മാ ചെറിയാനെ പറ്റി ഇപ്പോഴെന്താണെന്നല്ലേ?
പെൺ പോരാട്ടങ്ങളെ പറ്റി പറഞ്ഞപ്പോൾ അറിയാതങ്ങ് ഓർത്തു പോയതാണ്. എസ് ഹരീഷിന്റെ ആഗസ്റ്റ് പതീനേഴ് എന്ന നോവലിൽ, അക്കാമ്മ ചെറിയാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ഒരു രംഗം എഴുതി പിടിപ്പിച്ചിട്ടുണ്ട്.
‘1114 തുലാം 7 രാജ്യത്തെ മാറ്റിമറിച്ച ദിവസമാണ്. നനഞ്ഞു കിടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് ഗാന്ധി കപ്പലിറങ്ങിയ പോലെയാണ് അക്കമ്മ തീവണ്ടിയിൽ തമ്പാനൂരിൽ വന്നിറങ്ങിയത്. അദ്ദേഹം ഉപ്പ് കുറുക്കിയതിനു തുല്യമാണ് അവർ രാജകൊട്ടാരത്തിലേക്ക് ജനങ്ങളെ നയിച്ചത്. അതുപോലൊരു പുരുഷാരത്തെ മുൻപും പിമ്പും തിരുവനന്തപുരം കണ്ടിട്ടില്ല. അപൂർവ്വം ചില മനുഷ്യർ അവരുടെ ശരീരമോ മനസ്സോ മാത്രമല്ല ഒരുപാട് ആളുകൾ തങ്ങൾ കൂടി ചേർന്നതാണ് അവരൊന്ന് കരുതുന്നു’. അക്കാമ്മ ചെറിയാൻ എന്ന വീര സമര നായികയെ പറ്റി കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കഥകളിൽ നിന്ന് ഒരു സിനിമാറ്റിക് മാസ് എൻട്രി കഥാകൃത്ത് സങ്കൽപ്പിച്ച് എഴുതിയതായിരിക്കാം. എന്നാലും വായിക്കുന്ന ഒരാൾക്ക് ആ വരവ് കാണാൻ പറ്റും. തമ്പാനൂരിൽ വന്നിറങ്ങിയ ആ സമര വരവ്!
വിഎസ് അച്യുതാനന്ദൻ ജയിൽ ചാട്ടത്തിനിടെ മരിച്ചുപോയെന്ന് എഴുതിവെച്ച പ്രതിചരിത്ര നോവലാണ് ആഗസ്റ്റ് 17 എങ്കിലും, അക്കാമ്മ ചെറിയാന്റെ ഈ വരവ് എഴുതിവെച്ചിരിക്കുന്നത് സത്യമായിത്തന്നെ വിശ്വസിക്കാനാണിഷ്ടം.
ഒരൊറ്റ സിനിമ കാഴ്ചയിൽ നിന്ന് പല കാലങ്ങളിലെ പെൺ സമരമുഖങ്ങൾ ഓർത്തെടുക്കാൻ സാധിച്ചു. കെ ആർ ഗൗരിയമ്മയായാലും സി കെ ജാനു ആയാലും കെ അജിത ആയാലും ഈ പെൺ സമര പോരാളികൾക്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം തിരിച്ചെന്തു നൽകി എന്നത് പ്രസക്തമാണ്.